തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രിയും തിരുവനന്തപുരം കണ്ണൂർ ജില്ലകളിൽ താപനില 36 ഡിഗ്രി വരെ ഉയരാനും സാദ്ധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കാരണം എൽനിനോ
എൽനിനോ പ്രതിഭാസമാണ് കാലം തെറ്റിയുള്ള കനത്ത ചൂടിന് കാരണം. പസഫിക് സമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ മേഖലയിൽ സമുദ്രോപരിതലത്തെ അസാധാരണമായ വിധത്തിൽ ചൂടുപിടിപ്പിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അതിൽ നിന്നുള്ള ചൂട്കാറ്റ് മറ്റു മേഖലകളിലേക്ക് വ്യാപിക്കുന്നതോടെ താപനില ഉയരുകയാണ്.
രാജ്യത്തെ കൂടിയ ചൂട് കണ്ണൂരിൽ
കഴിഞ്ഞ ഒൻപത് ദിവസം തുടർച്ചയായി രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്. (37.9ഡിഗ്രി സെൽഷ്യസ്). സംസ്ഥാനത്ത് നിലവിൽ ശരാശരി 34 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം ഈ സമയത്ത് 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു.
ചായ, കാപ്പി, മദ്യപാനം കുറയ്ക്കണം
ശരീരത്തിലെ താപനില വർദ്ധിക്കാതിരിക്കാൻ ചായ, കാപ്പി, മദ്യപാനം കുറയ്ക്കണം.ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ എന്നിവ നിയന്ത്രിക്കണം. വീടുകളിൽ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക
ശക്തമായ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്തിറങ്ങുന്നവർ സൺ സ്‌ക്രീൻ ലോഷനും പൗഡറും ഉപയോഗിക്കുക.കുട ഉപയോഗിക്കുക
ധാരാളം വെള്ളം കുടിക്കുക, രണ്ടുതവണ കുളിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |