വാഷിംഗ്ടൺ: ഭാഗ്യം കൂടെയുണ്ടെന്ന പ്രതീക്ഷയിലാണ് ഏല്ലാവരും ലോട്ടറിയെടുക്കുന്നത്. ഒരിക്കലെങ്കിലും ഭാഗ്യം തേടിയെത്തിയാൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും മാറി സന്തോഷം വരുമെന്ന പ്രതീക്ഷയും മറ്റൊരു ഭാഗത്തുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപ ലോട്ടറി അടിച്ചിട്ടും ആ പണം തനിക്ക് ലഭിക്കില്ല എന്നൊരു അവസ്ഥ എത്തിയാലോ. അങ്ങനെ ഒരു സംഭവമാണ് യുഎസിൽ റിപ്പോർട്ട് ചെയ്യുന്നത്.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോൺ ചീക്ക്സ് ജനുവരി ആറിനാണ് പവർബോൾ ലോട്ടറി ടിക്കറ്റ് എടുത്തത്. പിന്നാലെ ജോണിന് 340 മില്യൺ ഡോളർ (2800 കോടി) സമ്മാനമായി ലഭിച്ചു. ജോൺ എടുത്ത ടിക്കറ്റിന്റെ നമ്പർ പവർബോൾ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എന്നാൽ ജോണിന്റെ ടിക്കറ്റിലെ നമ്പർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത് പിശക് സംഭവിച്ചതിനെ തുടർന്നാണെന്ന് കമ്പനി അറിയിച്ചു. ഇതോടെ 2800 കോടി രൂപയുടെ ലോട്ടറി തുക ലഭിക്കില്ലെന്ന അവസ്ഥയിലായി.
എന്നാൽ പവർ ബോൾ ലോട്ടറി ഇക്കാര്യം അറിയിച്ചതിന് പിന്നാലെ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജോൺ. 'ഇത്രയും വലിയ തുക തനിക്ക് ലഭിക്കുമെന്ന് അറിഞ്ഞപ്പോൾ ഞാൻ അമ്പരന്നു. എന്നാൽ ഞാൻ നിലവിളിച്ചില്ല. ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ഒരു ചിത്രമെടുക്കാൻ അവൻ എന്നോട് നിർദ്ദേശിച്ചു. അതും എടുത്ത് ഞാൻ ഉറങ്ങാൻ പോയി'- ജോൺ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമ്മാനം അടിച്ച ടിക്കറ്റുമായി പവർബോളിനെ സമീപിച്ചപ്പോൾ ജോണിന്റെ അവകാശവാദം ശരിയല്ലെന്നാണ് കമ്പനി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജോണിന്റെ അവകാശവാദം ശരിയല്ലെന്ന് പവർബോൾ അഡ്മിനിസ്‌ട്രേറ്റർ വാദിച്ചു. എന്തുകൊണ്ടാണ് സമ്മാനം നിരസിച്ചതെന്ന് കാണിച്ച് ജോണിന് ഒരു കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ജോണിന്റെ ടിക്കറ്റ് ഒഎൽജി നിയന്ത്രണങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |