ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടി. ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പിന്നാലെ കേസിലെ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവാണെന്നും അവ എഎപിയുടെ മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് അനുകൂലമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹർജിക്കാരന് അനുകൂലമായി രേഖപ്പെടുത്തിയ എട്ട് വോട്ടുകൾ അട്ടിമറിക്കാൻ വരണാധികാരിയായ അനിൽ മസിഹ് ബോധപൂർവമായ ശ്രമം നടത്തിയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്ന് വരണാധികാരിയെ വിചാരണ ചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് കോടതി പറഞ്ഞിരുന്നു.
ജനുവരി 30ന് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 16 വോട്ടും ആംആദ്മിക്ക് 12 വോട്ടുമാണ് ലഭിച്ചത്. ചണ്ഡീഗണ്ഡിലെ എട്ട് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസും ആംആദ്മിയും തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചത്. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ വരണാധികാരി കോൺഗ്രസ്-ആംആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിച്ചു. ഇതോടെയാണ് ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ മേയറായി ജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |