പുൽപ്പള്ളി: കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ആളെക്കൊല്ലി കാട്ടാന ബേലൂർ മഗ്ന ഇന്നലെ വയനാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തി. പുലർച്ചെ കർണാടക വനത്തിൽ നിന്ന് കബനി പുഴ മുറിച്ച് കടന്ന ആന വൈകാതെ തിരിച്ചുപോയി. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലാണ് ആന എത്തിയത്. പുഴയോരത്തെ ഫെൻസിംഗാണ് ജനവാസ കേന്ദ്രത്തിലേക്ക് കടക്കാൻ ആനയ്ക്ക് തടസമായത്.
ബൈരക്കുപ്പ , മച്ചൂർ വനത്തിലായിരുന്ന ഈ ആനയെ രണ്ട് ദിവസമായി കേരള കർണാടക വനപാലകർ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ നാലരയോടെ ആന പുഴ കടന്ന് കേരളതീരത്തെത്തിയത്. അതിർത്തി തൂക്ക് ഫെൻസിംഗ് ഉള്ളതിനാൽ ആനയ്ക്ക് സമീപത്തെ കൃഷിയിടങ്ങളിലേയ്ക്ക് കയറാൻ സാധിച്ചില്ല. ആനയുടെ കാൽപ്പാടുകളും മറ്റും പുഴയോരത്ത് കാണാൻ കഴിയും.
റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സിഗ്നൽ കേരളത്തിലാണെന്ന് കണ്ടെത്തിയതോടെ വനപാലക സംഘം ഇവിടേയ്ക്കെത്തി. ഇവിടെ നിന്നും ആന തിരിച്ച് ബൈരക്കുപ്പ ഭാഗത്തേക്കാണ് പോയത്. ആന തിരിച്ചെത്തിയതോടെ രാവിലെ പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
വനത്തിലൂടെ കാട്ടാനയുടെ നിർത്താതെയുള്ള സഞ്ചാരം ദൗത്യസംഘത്തിന് വെല്ലുവിളിയായിരിക്കുകയാണ്. അതേ സമയം 10 ദിവസത്തിലേറെയായിട്ടും ആനയെ പിടികൂടാനാകാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഡോ. അരുൺ സക്കറിയയും മറ്റും ആനയെ മയക്കുവെടി വയ്ക്കുന്നതിനായി രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |