തിരുവനന്തപുരം: വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് മരിച്ചത്. ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽതന്നെ പ്രസവമെടുക്കുകയായിരുന്നു.
മൂന്ന് കുട്ടികളുള്ള ഷമീന നാലാമത്തെ പ്രസവത്തിനിടെയാണ് മരിച്ചത്. ഭർത്താവ് സ്ഥലത്തില്ലാതിരുന്നതിനാൽ ഷമീനയും മക്കളുമാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഷമീന ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രദേശത്തെ ആശ വർക്കർമാർ ഉൾപ്പെടെ വീട്ടിലെത്തി ആശുപത്രിയിൽ ചികിത്സതേടാൻ നിർദേശിച്ചെങ്കിലും ചെവിക്കൊണ്ടിരുന്നില്ല. ഷമീനയുടെ ഭർത്താവിന്റെ ആദ്യഭാര്യയും മകളുമാണ് പ്രസവമെടുത്തത്.
പ്രസവത്തെത്തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിലേയ്ക്ക് നയിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഷമീനയുടെ ഭർത്താവ് നയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |