ആലപ്പുഴ : തീരത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത മത്സ്യത്തിന്റെ വരവ് ജില്ലയിൽ വർദ്ധിച്ചു. തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 318കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.ഗോവ, കർണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഫോർമാലിൻ, അമോണിയ തുടങ്ങിയവ ചേർത്ത മത്സ്യം എത്തുന്നത്.
മത്സ്യങ്ങളുടെ സാമ്പിൾ പരിശോധനയിൽ രാസവസ്തു സാന്നിദ്ധ്യം ഉറപ്പാക്കിയാലും നിയമനടപടികളിൽ നിന്ന് കച്ചവടക്കാർ രക്ഷപ്പെടും. ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ഇവർക്ക് തുണയാകുന്നത്. ചെറുകിട മത്സ്യവ്യാപാരികൾക്ക് ഇടനിലക്കാർ വഴിയാണ് മത്സ്യങ്ങൾ എത്തിക്കുന്നത്. രാസവസ്തുക്കൾ ചേർക്കുന്ന സങ്കേതങ്ങൾ കണ്ടെത്തിയാൽ മാത്രമേ നിയമനടപടി എടുക്കാനാവുകയുള്ളൂ.
തിങ്കളാഴ്ച ജില്ലയിൽ 9സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ 145 കേന്ദ്രങ്ങളിൽ നിന്നാണ് ചൂര, മങ്കട, കേര, അയല തുടങ്ങി ഇനം മത്സ്യങ്ങൾ പിടിച്ചെടുത്തത്. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, കുട്ടനാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ സർക്കിളുകളിലെ വിവിധ മാർക്കറ്റുകളിലായിരുന്നു പരിശോധന. 45സാമ്പിളുകൾ പരിശോധനക്ക് എറണാകുളം സെൻട്രൽ ലാബിലേക്ക് അയച്ചു.
പരിശോധന കടുപ്പിച്ച് ഭക്ഷ്യസുരക്ഷാവിഭാഗം
ഫോർമാലിൻ സാന്നിദ്ധ്യം ഉടൻ കണ്ടെത്താനുള്ള സ്ട്രിപ്പ് കിറ്റ് ഉപയോഗിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
മത്സ്യത്തിൽ രാസവസ്തു കലർന്നിട്ടുണ്ടെങ്കിൽ 3 സെക്കൻഡിനകം സ്ട്രിപ്പിന്റെ നിറം മാറും
സാമ്പിളുകൾ സെൻട്രൽ ലാബിൽ പരിശോധനക്കയച്ച് ഫലം ലഭിച്ചെങ്കിലേ രാസവസ്തു സാന്നിദ്ധ്യം ഉറപ്പിക്കാൻ കഴിയൂ
ഇതിന് കാലതാമസമുണ്ടാകുന്നതാണ് മീനുകൾ എത്തിക്കുന്നവർക്ക് സഹായകമാകുന്നത്
ഫോർമാലിൻ അപകടകാരി
ഫോർമാലിൻ മത്സ്യങ്ങളിൽ പുരട്ടിയാൽ ദിവസങ്ങളോളം കേടുകൂടാതെയിരിക്കും. ഈ മത്സ്യങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഫോർമാലിൻ അധികമായി ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ ഫോർമാലിൻ ഉള്ളിൽ ചെന്നാൽ കുട്ടികളിൽ വൈകല്യങ്ങൾക്ക് സാദ്ധ്യതയുണ്ട്.
"ജില്ലയിലെ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരും
- സുബിമോൾ, ജില്ലാ ഓഫീസർ, ഭക്ഷ്യ സുരക്ഷ വിഭാഗം
318 : കഴിഞ്ഞദിവസം പിടിച്ചെടുത്ത് നശിപ്പിച്ചത് 318കിലോ മത്സ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |