SignIn
Kerala Kaumudi Online
Saturday, 27 July 2024 6.11 AM IST

അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം

b

ജനാധിപത്യത്തെ ചില സമയങ്ങളിൽ പണാധിപത്യവും അധികാരത്തിന്റെ ശക്തിയും ചേർന്ന് അട്ടിമറിക്കാറുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇതിന് നിരവധി ഉദാഹരണങ്ങൾ താഴേത്തട്ടു മുതൽ മുകൾത്തട്ടു വരെ ചൂണ്ടിക്കാണിക്കാനുണ്ട്. കൂറുമാറ്റ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇത് പഴയതുപോലെ എളുപ്പമല്ലാതായി മാറി. എന്നാലും ഇത് പല സന്ദർഭങ്ങളിലും ഇപ്പോഴും ആവർത്തിക്കുന്നു. ഇതിൽ നിന്ന് ഒരു രാഷ്ട്രീയകക്ഷിയും മാറി നിൽക്കാറില്ല. ഏതു കുതന്ത്രത്തിലൂടെയും അധികാരം ഉറപ്പാക്കുക എന്നതു മാത്രമായി രാഷ്ട്രീയ കക്ഷികളുടെ ലക്ഷ്യം ചുരുങ്ങുമ്പോൾ ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളാണ് ഹനിക്കപ്പെടുന്നത്.

വരണാധികാരിയുടെ കള്ളക്കളി കൊണ്ട് മാത്രമാണ് കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗറിൽ ബി.ജെ.പി സ്ഥാനാർത്ഥി മേയർ സ്ഥാനത്തെത്തിയത്. ഇത്തരം നടപടികൾ ഉണ്ടാകുമ്പോൾ വോട്ട് ചെയ്ത ജനങ്ങൾക്ക് മൂകസാക്ഷികളായി നിൽക്കാനേ കഴിയൂ. പക്ഷേ സുപ്രീംകോടതിയുടെ അസാധാരണ വിധിയിലൂടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെട്ടത് ഏതെങ്കിലും പാർട്ടിക്കുള്ള തിരിച്ചടിക്ക് ഉപരി, ജനാധിപത്യത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങൾക്കു ലഭിച്ച ആശ്വാസമാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടാൻ അനുവദിക്കില്ലെന്ന് വിധിന്യായത്തിൽ ഉന്നത കോടതി പ്രത്യേകം എടുത്തുപറയുകയും ചെയ്തു.

ഇന്ത്യ സഖ്യത്തിന്റെ പേരിൽ ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും പൊതു സ്ഥാനാർത്ഥിയെയാണ് നിറുത്തിയത്. 35 അംഗ നഗരസഭാ കൗൺസിലിൽ എ.എ.പിക്ക് 13 ഉം കോൺഗ്രസിന് ഏഴും അംഗങ്ങളായിരുന്നു. ബി.ജെ.പിക്ക് ഉള്ളത് 14 അംഗങ്ങൾ മാത്രം. ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ അകാലിദളിന് ഒരംഗം. ചണ്ഡിഗർ എം.പിക്കും വോട്ടവകാശമുണ്ട്. സത്യസന്ധമായി വോട്ടെടുപ്പ് നടന്നാൽ 20 വോട്ട് നേടി എ.എ.പി സ്ഥാനാർത്ഥി കുൽദീപ് കുമാർ ജയിക്കേണ്ടതാണ്. എന്നാൽ 16 വോട്ട് കിട്ടിയ മനോജ് സോങ്കറിനെയാണ് വരണാധികാരി വിജയിയായി പ്രഖ്യാപിച്ചത്. ഇതിന് അദ്ദേഹം കണ്ടെത്തിയ കുറുക്കുവഴി, എട്ട് വോട്ടുകൾ അസാധുവാക്കിയ നടപടിയാണ്. വരണാധികാരി ബി.ജെ.പി നേതാവാണ്. സ്വന്തം പാർട്ടിക്കു വേണ്ടി ജനങ്ങളെ മൊത്തത്തിൽ അസാധുവാക്കുന്ന തരംതാഴ‌്‌ന്ന കളിയാണ് കളിച്ചത്.

ഈ കള്ളക്കളി കൈയോടെ പിടികൂടി റദ്ദാക്കുകയും ആം ആദ്‌മി സ്ഥാനാർത്ഥിയെ മേയറായി പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ജനാധിപത്യത്തിന്റെ കാവൽഭടന്റെ ധർമ്മമാണ് നിറവേറ്റിയത്. ഭാവിയിലും ഉണ്ടാകാൻ സാദ്ധ്യതയുള്ള ഇത്തരം നടപടികൾക്ക് മുൻകൂട്ടി തടയിടുന്ന തീരുമാനം കൂടിയാണ് ഉന്നത കോടതിയിൽ നിന്നുണ്ടായത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ നീതിബോധത്തിലും സത്യസന്ധതയിലും അടിയുറച്ച് പ്രവർത്തിക്കുന്ന ഒരു നിയമ സംവിധാനം രാജ്യത്തിനുണ്ട് എന്ന് ജനങ്ങളെ ഒരിക്കൽകൂടി ബോദ്ധ്യപ്പെടുത്തുന്ന വിധിയാണിത്.

അതേസമയം ചണ്ഡിഗറിൽ ജനാധിപത്യം പൂർണമായും വിജയിച്ചു എന്ന് പറയാറായിട്ടില്ല. കാരണം മേയർക്കു പിന്നാലെ മൂന്ന് എ.എ.പി അംഗങ്ങളെ റാഞ്ചാൻ ബി.ജെ.പിക്കു കഴിഞ്ഞു. അതിനാൽ അവിശ്വാസം വന്നാൽ ആം ആദ്‌മിയുടെ മേയർ വീഴും. ഒരു പാർട്ടിയിൽ നിന്ന് വോട്ട് തേടി വിജയിച്ചിട്ട് മറുകണ്ടം ചാടുന്നവരെ തിരിച്ചുവിളിക്കാൻ തക്ക രീതിയിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ജനങ്ങൾക്ക് അവസരം നൽകുന്ന രീതിയിൽ ജനപ്രാതിനിദ്ധ്യ നിയമത്തിൽ മാറ്റം വരുത്തേണ്ടതാണ്. അപ്പോൾ മാത്രമേ ഇത്തരം കുതിരക്കച്ചവടങ്ങൾ ശാശ്വതമായി അവസാനിക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHANDIGHAR ELECTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.