ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിനു തുടക്കംക്കുറിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ ഗോപീകണ്ണൻ ഒമ്പതാം തവണ ജേതാവായി. പിടിയാന ദേവിയാണ് രണ്ടാമതെത്തിയത്. ഗോപീകണ്ണൻ, രവികൃഷ്ണ, ദേവദാസ് എന്നീ ആനകളെയാണ് മുൻനിരയിൽ ഒരുക്കിയിരുന്നത്. ഓട്ടം ആരംഭിച്ചതുമുതൽ ഗോപീകണ്ണനായിരുന്നു മുന്നിൽ.
ഗോപുരകവാടം കടന്ന് ക്ഷേത്രമതിലകത്തേക്ക് പ്രവേശിച്ച ഗോപീകണ്ണൻ ക്ഷേത്രം ഏഴുതവണ വലംവച്ച് ഗുരുവായൂരപ്പനെ വണങ്ങി. പാപ്പാൻ എം.സുഭാഷാണ് നിയന്ത്രിച്ചത്. ചട്ടക്കാരൻ കെ.ഹരിനാരായണൻ ഉൾപ്പെടെയുള്ള പാപ്പാന്മാർ താഴെ നിന്നു നിയന്ത്രിച്ചു. കൊമ്പൻ രവികൃഷ്ണ മൂന്നാമതെത്തി. ഗോപീകണ്ണനെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ. 10 ആനകളാണ് ആനയോട്ടത്തിൽ അണിനിരന്നത്.
ഗോപീകണ്ണനു 10 നാൾ ക്ഷേത്രത്തിനകത്ത് പ്രത്യേക പരിചരണം ലഭിക്കും. പള്ളിവേട്ട ദിനത്തിൽ വൈകിട്ട് നഗരപ്രദക്ഷിണത്തിനായി ഗുരുവായൂരപ്പനെ ക്ഷേത്രമതിലകത്തിനു പുറത്തേക്കിറക്കുമ്പോഴേ പുറത്തിറക്കുള്ളൂ.
ആനയോട്ടത്തിനു ശേഷം ആനകൾക്ക് വിഭവസമൃദ്ധമായ ഊട്ടുണ്ടായിരുന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഭരണ സമിതി അംഗങ്ങൾ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്.മായാദേവി എന്നിവർ നേതൃത്വം നൽകി.
ഒൻപതുതവണ ജേതാവ്
2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 വർഷങ്ങളിലാണ് ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായത്. 2001 സെപ്‌തംബർ 3ന് തൃശൂർ നന്തിലത്ത് എം.ജി.ഗോപാലകൃഷ്ണനാണ് നടയ്ക്കിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |