തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താൻ സ്‌കൂൾ ഫണ്ട് ഉപയോഗിക്കാനുള്ള നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം.സ്‌കൂളുകളുടെ നിത്യച്ചെലവിനുള്ള ഫണ്ടുപയോഗിച്ച് (പി.ഡി. ഫണ്ട് ) പരീക്ഷ നടത്താനാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
പത്താം ക്ലാസിലെ ഐ.ടി പരീക്ഷയും ഹയർ സെക്കൻഡറി പരീക്ഷകളും നടത്താനാണ് സ്‌കൂൾഫണ്ട് ഉപയോഗിക്കാൻ തീരുമാനിച്ചത്.
പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലായപ്പോൾ സ്‌കൂളുകളുടെ ചെലവുകൾക്കായി നീക്കിവച്ചിരിക്കുന്ന പണമെടുക്കാൻ അനുമതി തേടി പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷ സെക്രട്ടറിയും നേരത്തെ സർക്കാരിലേക്ക് കത്തയച്ചിരുന്നു. സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തിരിച്ച് അടയ്ക്കാമെന്ന വ്യവസ്ഥയിലാണിത്. സർക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത് .
നിർദ്ദേശത്തിനെതിരെ അദ്ധ്യാപകർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ പരീക്ഷാ മൂല്യനിർണയത്തിൽ പങ്കെടുത്ത മൂന്നിൽ രണ്ട് വിഭാഗം അദ്ധ്യാപകർക്കും പ്രതിഫലം ലഭിച്ചിട്ടില്ല. ഇംപ്രൂവ്‌മെന്റ് പരീക്ഷാ മൂല്യനിർണയത്തിന്റെ പ്രതിഫലവും നൽകിയിട്ടില്ല. പരീക്ഷാഫീസ് സർക്കാർ പിരിച്ചെടുക്കുന്നുണ്ട്. വൈകി അടയ്ക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പിഴയടക്കം ഈടാക്കുന്ന സർക്കാർ ആ തുക എന്ത് ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. പരീക്ഷാ ജോലികൾക്ക് പിരിക്കുന്ന തുക ആ ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ധ്യാപകർ ചോദിക്കുന്നു. പി.ഡി അക്കൗണ്ടിൽ പണം സ്‌കൂൾ ദൈനംദിന ആവശ്യങ്ങൾക്കും കുട്ടികളുടെ പഠന സൗകര്യങ്ങൾക്കും വേണ്ടി വിനിയോഗിക്കാനുള്ളതാണ്. കഴിഞ്ഞ വർഷം പരീക്ഷാ നടത്തിപ്പിന് ചെലവായ 44 കോടിയിൽ ഇപ്പോഴും കുടിശ്ശിക നിലനിൽക്കെ വന്ന നിർദ്ദേശമാണ് അദ്ധ്യാപരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഈ കീഴ്വഴക്കം സർക്കാർ തുടർന്നേക്കാമെന്നും അദ്ധ്യാപകർ പറയുന്നു.
''വിദ്യാർത്ഥികളിൽ നിന്നു പരീക്ഷയ്ക്കായി പിരിക്കുന്ന തുക എവിടെ? പരീക്ഷാ ഫീസ് പോലും വകമാറ്റി ചെലവഴിക്കുന്നത് ഹയർ സെക്കൻഡറി യോടുള്ള ചിറ്റമ്മനയത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷത്തെ മൂല്യനിർണയ വേതനം എത്രയും പെട്ടെന്ന് വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണം.
എസ്.മനോജ്, (ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |