കൊച്ചി: നിക്ഷേപകർ ലാഭമെടുക്കുന്നതിനായി സൃഷ്ടിച്ച വില്പന സമ്മർദ്ദത്തിൽ ഇന്നലെ ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. ബോംബെ ഓഹരി സൂചിക 434 പോയിന്റ് നഷ്ടവുമായി 72623.09ൽ അവസാനിച്ചു. ദേശീയ സൂചിക141.9 പോയിന്റ് ഇടിഞ്ഞ് 22,055.05 ൽ എത്തി. ബാങ്കിംഗ്, ഭവന, വാഹന, കൺസ്യൂമർ ഉത്പന്ന കമ്പനികളുടെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതാണ് പ്രധാനമായും വിപണിയിൽ വില്പന ശക്തമാക്കിയത്. തുടക്കത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി വ്യാപാരാന്ത്യത്തിൽ തകർച്ച നേരിട്ടു. ഐ.ടി, ബാങ്കിംഗ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലെ ഓഹരികൾ ഇന്നലെ കനത്ത ഇടിവ് നേരിട്ടു.
ഫെഡറൽ റിസർവിന്റെ തീരുമാനം കാത്താണ് നിക്ഷേപകർ അടുത്ത നീക്കത്തിന് ഒരുങ്ങുന്നത്.
അതേസമയം ലോകത്തിലെ പ്രമുഖ വിപണികളെല്ലാം കനത്ത മാന്ദ്യത്തിലൂടെ നീങ്ങുന്നതിനാൽ ആഗോള ഫണ്ടുകൾ മികച്ച വളർച്ചാ സാദ്ധ്യതയുള്ള ഇന്ത്യയിൽ നിക്ഷേപിക്കാൻ നിർബന്ധിതരാകുമെന്ന് ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |