ആലുവ: 24 മണിക്കൂറിനിടെ ആലുവയിൽ രണ്ട് വീടുകളിൽ നിന്ന് 48 പവന്റെ ആഭരണങ്ങളും പണവും കവർന്ന കേസിലെ പ്രതികളെ രാജസ്ഥാനിലെ അജ്മീറിൽ നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കേരള പൊലീസ് സംഘത്തിനുനേരെ പ്രതികളിലൊരാൾ വെടിയുതിർത്തു. കേരള പൊലീസിനെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന അജ്മീർ ജില്ലാ പൊലീസ് ട്രെയിനി ശരൺ കമലെ ഗോപിനാഥിന് നിസാര പരിക്കേറ്റു. കേരള പൊലീസ് സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അജ്മീർ പൊലീസിന്റെ സാഹായത്തോടെ സാഹസികമായി പിടികൂടി. രണ്ട് നാടൻ തോക്കുകളും പിടിച്ചെടുത്തു.
ഉത്തരാഖണ്ഡ് റാപൂർറൂർക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) എന്നിവരാണ് പിടിയിലായത്. ആലുവ എസ്.ഐ എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ എൻ.എ. മുഹമ്മദ് അമീർ, വി.എ.അഫ്‌സൽ, മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് കേരള പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
അജ്മീർ ദർഗ ശെരീഫിന് സമീപത്തെ ജനത്തിരക്കേറിയ മാർക്കറ്റിൽ ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം. പ്രതികൾ ഇവിടെയുണ്ടെന്ന് മനസിലാക്കി അജ്മീർ പൊലീസിനൊപ്പം കേരള സംഘം ഇവിടെ എത്തുകയായിരുന്നു. ഷെഹജാദിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഡാനിഷ് തോക്കെടുത്ത് നിറയൊഴിച്ചു. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടി.
പ്രതികളെ അജ്മീർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയിൽ അപേക്ഷ നൽകി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ആലുവയിലെത്തിക്കും. പൊലീസിനുനേരെ വെടിവച്ചതിനും അക്രമിച്ചതിനും അജ്മീർ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
ആലുവ റൂറൽ എസ്.പി ഡോ.വൈഭവ് സക്‌സേന രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ചയാണ് അജ്മീറിലേക്ക് പോയത്. പ്രതികൾ അവിടെയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഫെബ്രുവരി ഒമ്പതിന് രാത്രി കുട്ടമശേരി സ്വദേശി മുഹമ്മദാലിയുടെ വീട്ടിൽ നിന്ന് 18 പവനും 12500 രൂപയും പത്തിന് രാത്രി ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷന് എതിർവശത്തെ മൂഴിയിൽ ബാബുവിന്റെ വീട്ടിൽനിന്ന് 30 പവനും 20,000 രൂപയുമാണ് കവർന്നത്. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികൾ അന്യസംസ്ഥാനക്കാരാണെന്ന് മനസിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |