ന്യൂഡൽഹി : ക്രീമിലെയർ സംബന്ധിച്ച മണ്ഡൽ വിധിയിലെ നിർദ്ദേശങ്ങൾ കേരളം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ കോടതിയലക്ഷ്യക്കേസ് എത്തിയപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാരിനുവേണ്ടി ഹാജരായത് ഫാലി എസ്. നരിമാനാണ്. അന്ന് കെ.എം. മാണിയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാർ നരിമാന്റെ ഓഫീസിലെത്തി കണ്ടത് ഡൽഹിയിലെ മലയാളി അഭിഭാഷകൻ ഇ.എം.എസ്. അനാം ഓർത്തെടുത്തു. കോടതിയലക്ഷ്യ നടപടിയിൽ നിന്ന് സർക്കാരിനെ രക്ഷിച്ചെടുത്തു നരിമാൻ.
ലാവലിൻ കേസിൽ 2009ൽ അന്നത്തെ ഗവർണർ ആർ.എസ്. ഗവായ് പ്രോസിക്യൂഷൻ അനുമതി നൽകിയപ്പോൾ അതിനെ ചോദ്യം ചെയ്ത് പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചു. അന്ന് പിണറായിക്കു വേണ്ടി ഹാജരായതും നരിമാനാണ്.
1977ൽ മലപ്പുറത്തു നിന്നുള്ള സി.എച്ച്. മുഹമ്മദ് കോയയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ സി.എച്ച്. മുഹമ്മദ് കോയ എത്തി. നരിമാന്റെ വാദമുഖങ്ങൾ കുറിക്കുകൊണ്ടു, വിജയിച്ചു. അന്ന് മുസ്ലിം ലീഗിന്റെ വിജയാഹ്ലാദത്തിൽ മുഴങ്ങിയ മുദ്രാവാക്യം ഇങ്ങനെ: 'നരിമാൻ ഡൽഹിയിൽ ഉണ്ടെങ്കിൽ ഇനിയും ഞങ്ങൾ വിജയിക്കും.
" 1995ൽ സഭാ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായി. ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒൻപതംഗ ബെഞ്ചിന് വിട്ടതിനെ നരിമാൻ തുറന്നകോടതിയിൽ ശക്തമായി എതിർത്തിരുന്നു. പക്ഷേ, വാദങ്ങൾ അന്നത്തെ ചീഫ് ജസ്റ്രിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. കേരളത്തിൽ ഹൈക്കോടതിയിൽ അടക്കം പല പ്രാവശ്യം നരിമാൻ വന്നിട്ടുണ്ട്. കുമരകത്ത് ബോട്ടിംഗിനും വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |