തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയാകുക മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. അദ്ദേഹം മത്സരിക്കാൻ സമ്മതമറിച്ചതായാണ് വിവരം. വയനാട്ടിൽ ആനിരാജ സിപിഐ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. തൃശൂരിൽ വി എസ് സുനിൽകുമാർ, മാവേലിക്കരയിൽ സിഎ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.
മുൻപ് സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങൾ തള്ളി പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും അവ പ്രചരിപ്പിക്കരുതെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ഉപദ്രവിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
'തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. അത് വെറും പ്രതീക്ഷയല്ല. അവിടെയുള്ള ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിൽ എന്റെ പേര് എല്ലാ കാലത്തും ഉയർന്നു കേൾക്കാറുണ്ട്. അതുകൊണ്ട് അതൊന്നും വലിയ കാര്യമാക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. അത് പാർട്ടിയെ ബോദ്ധ്യപ്പെടുത്തും. ഈ പറയുന്നതൊന്നും തീരുമാനമല്ല. അതുകൊണ്ട് സ്ഥാനാർത്ഥിയാണെന്ന് പ്രചരിപ്പിക്കരുത്. പാവപ്പെട്ട എന്നെ ഉപദ്രവിക്കരുത് എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.'- പന്ന്യൻ രവീന്ദ്രൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |