തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനേയും വയനാട്ടിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജയേയും മത്സരിപ്പിക്കാൻ സി.പി.ഐയിൽ ധാരണ. തൃശൂരിൽ മുൻമന്ത്രി വി.എസ്.സുനിൽകുമാർ, മാവേലിക്കരയിൽ സി.എ.അരുൺകുമാർ എന്നിവരാകും സ്ഥാനാർത്ഥികൾ. ഈ നാല് മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ധാരണ. മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലാ കൗൺസിലുകളുടെ അഭിപ്രായം കൂടി തേടിയശേഷം 26ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ അന്തിമരൂപം നൽകും. ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മത്സരിക്കാൻ താത്പര്യമില്ലെന്ന് പന്ന്യൻ പറഞ്ഞിരുന്നെങ്കിലും പാർട്ടി നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് സമ്മതിക്കുകയായിരുന്നു. ത്രികോണ മത്സരം ഉറപ്പായ തിരുവനന്തപുരത്ത് മുൻ എം.പിയും ജനസമ്മതനുമായ പന്ന്യന് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന് പാർട്ടി വിലയിരുത്തുന്നു.
സമാന സ്ഥിതിയുള്ള തൃശൂരിലും കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് വി.എസ്.സുനിൽകുമാറിനെ പരിഗണിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ എതിരിടാൻ ദേശീയ നേതാവുതന്നെ വേണമെന്ന അഭിപ്രായമാണ് ആനി രാജയിലെത്തിയത്. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഭാര്യയാണ് ആനിരാജ.
യുവനേതാവായ അരുൺകുമാറിലൂടെ മാവേലിക്കര മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് പാർട്ടി വിലയിരുത്തൽ. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗവും കൃഷിമന്ത്രി പി.പ്രസാദിന്റെ അഡി. പ്രൈവറ്റ് സെക്രട്ടറിയുമാണ് അരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |