എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗമായ സി.എ അരുൺകുമാർ കായംകുളം സ്വദേശിയാണ്. സി.പി.ഐ കുടുംബത്തിൽ നിന്നും പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കായംകുളം എം.എസ്.എം കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയുടെ യുവജന വിഭാഗമായ എ.എൈ.വൈ.എഫിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റായിരുന്നു. അഖിലേന്ത്യ ദളിത് റൈറ്റ്സ് മൂവ്‌മെന്റ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ്. റിട്ട.മിലട്ടറി ഉദേ്യാഗസ്ഥൻ അയ്യപ്പന്റെയും വീട്ടമ്മയായ ഓമനയുടെയും മകനായ അരുൺ നിലവിൽ എ.എൈ.വൈ.എഫ് സംസ്ഥാന കമ്മറ്റിയംഗവും കൃഷിമന്ത്രി പി. പ്രസാദിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറിയുമാണ്. എൽ.എൽ.ബി ബിരുദധാരികൂടിയായ ഇദ്ദേഹം കായംകുളം, മാവേലിക്കര കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നു. ദേവി ജയശ്രീ ഭാര്യയും ആത്മിക മകളുമാണ്.
ആനി രാജ
സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ ആനി രാജ കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം സ്വദേശിയാണ്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സി.പി.ഐ.യുടെ വിദ്യാർഥിവിഭാഗമായ എ.ഐ.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായി രാഷ്ട്രീയത്തിലെത്തി. ദേവമാത പാരലൽ കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോൾ മഹിള സംഘം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് സംഘത്തിന്റെ വടക്കൻ മേഖല സെക്രട്ടറി, സംസ്ഥാന അസി.സെ്രകട്ടറി പദവികൾ വഹിച്ചു. 22-ാം വയസിൽ സി.പി.ഐ സംസ്ഥാനകമ്മറ്റിയംഗം. സി.പി.ഐ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മാർച്ചിൽ പങ്കെടുത്ത 51 ബിരുദധാരികളിൽ ഒരാൾ. പിന്നീട് പാർട്ടി രാഷ്ട്രീയ പഠനത്തിനായി തിരഞ്ഞെടുത്ത 12 പെൺകുട്ടികളിൽ ഒരാളായി മോസ്‌കോയിലേക്ക് പോയി. ആറു മാസത്തിന് ശേഷം തിരികെയെത്തി. നിലവിൽ സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പാർട്ടിയുടെ മഹിള വിഭാഗമായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ഭർത്താവ്. എ.എൈ.വൈ.എഫ് ദേശീയ കമ്മറ്റി അംഗമായ അപരാജിത രാജ മകളാണ്. ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളായ ആനിരാജയുടെ സഹോദരൻ കെ.ടി തോമസ് നിലവിൽ സി.പി.ഐ കണ്ണൂർ ജില്ലാ അസി.സെക്രട്ടറിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |