സഹ്യനപ്പുറം ചരിത്രം,രാജപ്രൗഢിയോടെ നിറഞ്ഞുനിന്ന മധുര. അവിടം ഭരിച്ച ചോളചക്രവർത്തിമാർ. കണ്ണകിയുടെ പാതിവ്രത്യത്തിന്റെ തീവ്രതയിൽ കാലംപൂകിയ ചോളരാജാവ്. അവളുടെ കോപത്തീയിൽ വെന്തമർന്ന മധുര. പെൺമനസ്സുകൾക്കെന്നും പ്രചോദനമായൊരു കഥ. ഇളങ്കോവടികളുടെ ചിലപ്പതികാരം ഇതിഹാസ സമാനമായത് കണ്ണകിയുടെ കഥ പറഞ്ഞാണ്. കോപം തീരാതെ കൊടുങ്കാറ്റായി സഹ്യനും കടന്നെത്തിയ കണ്ണകിക്ക് പൊങ്കാല തീർത്ത വഞ്ചിനാട്. അവിടെ ആറ്റുകാലമ്മയായി, ലോകചരിത്രത്തിൽത്തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ഉത്സവം തീർത്ത് ചരിത്രമെഴുതിയ ദേവത. വഞ്ചിനാടിന് കടലാണ് ഒരതിർത്തി. അതുംകടന്ന് കണ്ണകിയും ചിലപ്പതികാരവും പോയെന്നാണ് മറ്റൊരു കഥ. അമേരിക്കൻ ലങ്കൻ ഗവേഷകൻ ഗണനാഥ് ഒബയസേകരെ ലോകത്തോടു പറഞ്ഞത് അതിന്റെ പൊരുളുകളാണ്.
കണ്ണകിയും ആറ്റുകാലമ്മയും ലങ്കയിൽ പത്തിനീ ദേവിയാണ്. അവിടെ ബുദ്ധമത വിശ്വാസികൾ ആരാധിക്കുന്ന ഒരേയൊരു സ്ത്രീദൈവം. കൈയിൽ ചിലമ്പുമായി നിൽക്കുന്ന പത്തിനി ദേവി. പത്തിനിയെന്നാൽ പത്നി എന്നർത്ഥം. ലങ്കാരക്ഷകയായ പത്തിനി ദേവിയെ പ്രീതിപ്പെടുത്താനുള്ള പാഹൻ പൂജയ്ക്ക് തുടക്കമിട്ടുള്ള പ്രാർത്ഥന ഇങ്ങനെ...
'കാറ്റിൽ നിന്ന്,മേഘത്തിൽ നിന്ന്, മാനത്തു നിന്ന് ദേവി ഇറങ്ങിവരുന്നു
ദിവ്യമായ കണ്ണുകളാൽ അവൾ ലങ്കയുടെ ദൈന്യതയിലേക്ക് മിഴികളൂന്നുന്നു
അനുകമ്പയോടെ, ദയാവായ്പോടെ കേവലം മനുഷ്യരായ ഞങ്ങളെ കാക്കുക
ഹേ, സപ്ദേവി പത്തിനീ, നിന്റെ പുഷ്പസിംഹാസനത്തിലേക്ക് വന്നാലും"ആറ്റുകാലമ്മയ്ക്ക് സ്ത്രീകൾ പൊങ്കാലയർപ്പിക്കുമ്പോൾ കടലിനപ്പുറം പത്തിനീ ദേവിക്ക് ലങ്കയിൽ അർപ്പിക്കുന്നത് മാമ്പഴം. പൊങ്കാല കുടുംബാഭിവൃദ്ധിക്കെങ്കിൽ മാമ്പഴം നാടിന്റെ രക്ഷയ്ക്കാണ്. കോപിച്ചെത്തിയ കണ്ണകി കടൽ കടന്നപ്പോൾ പൗർണ്ണമി പോലെ ശാന്തസ്വരൂപിണിയായ കഥ അവർ പറയും. മധുര ചുട്ടെരിച്ച കണ്ണകി മലയിറങ്ങി കേരനാട്ടിലെത്തിയപ്പോൾ ആറ്റുകാലമ്മയായി. കടൽ കടന്ന് ലങ്കയിലെത്തിയപ്പോൾ പത്തിനീ ദേവിയും. ആറ്റുകാലമ്മ സർവ്വവരദായിനിയെങ്കിൽ പത്തിനീ ദേവി സർവ്വരക്ഷാദായിനിയാണ്.
അമേരിക്കയിലെ ലങ്കൻ വംശജനായ നരവംശ ശാസ്ത്രജ്ഞൻ ഗണനാഥ് ഒബയസേകരെയാണ് പത്തിനീ ദേവി കണ്ണകിയാണെന്നും, അതുതന്നെയാണ് ആറ്റുകാലമ്മയെന്നും പറയുന്നത്. 'ദ കൾട്ട് ഒഫ് ഗോഡസ്സ് പത്തിനി"എന്ന പുസ്തകത്തിൽ പത്തിനീ ദേവിയുടെ യാത്രാവഴികളും ഹിന്ദു ദൈവമായ കണ്ണകി ബുദ്ധവിഹാരങ്ങളിൽ സർവരക്ഷാദായിനിയായതിന്റെ പൊരുളുമാണ് ഒബയസേകരെ തേടുന്നത്. അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ ആന്ത്രോപോളജി വകുപ്പ് മേധാവിയായ ഗണനാഥ് ദക്ഷിണേഷ്യയിലെ ബുദ്ധിസ്റ്റ് അധിനിവേശം, ഹിന്ദു, - ബുദ്ധമതങ്ങളുടെ സങ്കലനം, നാടൻ മിത്തുകളുടെ രൂപാന്തരം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണിരത്നം സിനിമ പൊന്നിയൻ സെൽവനിലെ കഥയുമായി സാമ്യമുള്ളതാണ് കണ്ണകിയുടെ കടൽ കടന്നുള്ള യാത്ര. കാവേരി പൂമ്പട്ടണം കേന്ദ്രമാക്കി മധുരൈ വാണിരുന്ന ചോളരാജാവ് ചോലയിൽ നെടുമുടുക്കിള്ളി വേന്തൻ, ലങ്കയിലെ നാഗനാട്ടു മന്നൻ വളൈവാണന്റെ മകൾ പിലിവളെയുമായി പ്രണയത്തിലായി. ഗർഭവതിയായ പിലിവളൈയെ പിന്നീട് ദുരൂഹകാരണങ്ങളാൽ വേന്തൻ ഉപേക്ഷിച്ചുവത്രേ. പ്രതികാരദാഹിയായ പിലിവളൈ മധുരൈയിലെ സാമന്തനും സൈന്യാധിപനുമായ നരസിംഹ വേന്തന്റെയും ലങ്കയിലെ ഗജബാഹു മാനവമ്മന്റെയും ചേര രാജാവായിരുന്ന രാമഘടമൂകരുടെയും സഹായത്തോടെ മധുരൈയിലെ ചോളരാജാവിനെ കാവേരി പൂമ്പട്ടണത്തിലെ ഇന്ദ്രോത്സവ നാളിൽ ആക്രമിച്ചുവെന്നും കഥ.
തിരികെ ലങ്കയിലേക്കു പോയപ്പോൾ കണ്ണകീദേവി സ്വരൂപത്തേയും കൊണ്ടുപോയെന്നും ഇതാണ് പിന്നീട് പത്തനീ ദേവിയായതെന്നുമാണ് വിശ്വാസം.
പൊന്നിയൻ സെൽവൻ സിനിമയിൽ സെൽവനെ ആപത്തുകളിൽ നിന്ന് രക്ഷിക്കുന്ന കാവേരി ദേവിയായും പൊന്നിയായും വരുന്നത് ഈ കണ്ണകിക്ക് സമാനമായ അവതാരമാണ്. ഐശ്വര്യ റായിയാണ് ഈ വേഷം ചെയ്തത്. ലങ്കയിൽ പത്തിനീദേവിയെ മാഗംപട്ടുവയിലെ പിഹിതുമയിലാണ് ഗജബാഹു കുടിയിരുത്തിയത്. അന്ന് ദേവിക്ക് രാജാവ് നേദിച്ചത് മാമ്പഴമാണ്. അതുതന്നെയാണ് ഇന്നും പത്തിനീ ദേവിക്ക് പ്രിയപ്പെട്ട നിവേദ്യം. ലങ്കയിലെ മാഗംപട്ടുവയിൽ ഗജബാഹുവിന്റെ സൈന്യം അടുത്തകരയ്ക്ക് പേരിട്ടത് കണ്ണകിയുടെ ഭർത്താവ് കോവലന്റെ മറ്റൊരു നാമമായ പഴങ്കയെന്നാണ്. പഴങ്കാതുറൈ എന്നാണ് ഇന്നും ഈ തുറമുഖം അറിയപ്പെടുന്നത്.
കണ്ണകിക്ക് ആറ്റുകാലെന്ന പോലെ പത്തിനീ ദേവിക്ക് ലങ്കയിൽ നവഗാമുവ ദേവാലയമാണ്. കുംഭമാസക്കാലത്ത് നവഗാമുവയിൽ ആറ്റുകാൽ പൊങ്കാലയുടെ മാതൃകയിൽ നാടുമുഴുവൻ കൂടുന്ന ആഘോഷം നടക്കും.'ഗമ്മാദുവ" അനുഷ്ഠാന ഉത്സവം. മദ്ധ്യ ലങ്കൻ പ്രവിശ്യകളിലെല്ലാം ഗമ്മാദുവ പ്രത്യേകമായിത്തന്നെ ആഘോഷിക്കുന്നു.
കുംഭത്തിൽ സൂര്യന് ശക്തികൂടി, നാടും മണ്ണും എരിയുമ്പോഴാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കലയർപ്പിക്കാൻ കുടുംബിനികൾ അടുപ്പുവെട്ടുന്നത്. ലങ്കയിൽ കുരുത്തോല തോരണങ്ങളോടെ മുടിപ്പുര മാതൃകയിൽ കുടിലു കെട്ടി പീഠമൊരുക്കി ദേവിയെ കുടിയിരുത്തുന്നു. മാമ്പഴങ്ങളും പൂവും അർപ്പിച്ച് ദേവിയെ പ്രസാദിപ്പിക്കാൻ പുരുഷന്മാർ സ്ത്രീവേഷം കെട്ടി ആഹ്ളാദനൃത്തം ചെയ്യുന്നതും പതിവ്. ബൗദ്ധ ആചാരങ്ങളിൽ സ്ത്രീകൾക്ക് പൂജകളും ചടങ്ങുകളും അത്ര ആശാസ്യമല്ല. അതുകൊണ്ട് പുരുഷന്മാരാണ് ഇതെല്ലാം കൂടുതലും ചെയ്യുക.
പത്തിനിദേവി പുരാണത്തിന് ലങ്കയിൽ പതിനഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ സങ്കൽപം ഗണനാഥ് ഒബയസേകരെ 'ദ കൾട്ട് ഒഫ് ഗോഡസ്സ് പത്തിനി"യിലൂടെ ലോകത്തിനു മുന്നിലെത്തിച്ചിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. 1950-കളിലും 70-കളിലുമൊക്കെയാണ് കണ്ണകിയേയും പത്തിനീ ദേവിയേയും അടിസ്ഥാനമാക്കി ഒബയസേകരെ ഗവേഷണം നടത്തിയത്. സിംഹള ബുദ്ധമതക്കാരുടെ ആരാധനാമൂർത്തികളിലെ ഏക സ്ത്രീരൂപമാണ് പത്തിനീദേവി. കണ്ണകിയിലൂടെ ലങ്കയിലെത്തിയ ഈ ഹിന്ദു പതിവ്രതാരൂപം എങ്ങനെ സിംഹളരുടെ ബുദ്ധവിഹാരങ്ങളിൽ പ്രധാന്യം നേടിയെന്നത് ഇന്നും വിസ്മയം.
ലങ്കയിൽ വംശീയവെറിയും ആഭ്യന്തരയുദ്ധയും രൂക്ഷമായപ്പോൾ ബുദ്ധജനതയിൽ തമിഴ് വിരോധം കൂടി. അത് പതിയെ ഹിന്ദുത്വത്തോടുമുള്ള എതിർപ്പായി മാറി. അതുകൊണ്ടാവാം ഒബയസേകരെയുടെ പത്തിനീദേവി കൾട്ട് എന്ന ഗവേഷണ കൃതി വിസ്മൃതിയിലാകുകയോ തമസ്കരിക്കപ്പെടുകയോ ചെയ്തു. പിന്നീട് പത്തിനീ ദേവിക്ക് ഉയിർത്തെഴുന്നേൽപ്പുണ്ടാകുന്നത് കൊവിഡ് കാലത്ത് കൊളംബോ സർവകലാശാലയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ പ്രേമകുമാര ഡിസിൽവയിലൂടെയാണ്. ഡിസിൽവയാണ് പത്തിനീ ദേവിയുടെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് നിരന്തരം എഴുതിയത്. കൊവിഡിനെ ഭയന്ന ലങ്കക്കാർ ചികിത്സകൾക്കൊപ്പം ഓരോ പ്രവിശ്യയിലും മൂന്നാഴ്ചയിലേറെ നീണ്ട 'ഗമ്മാദുവ"ആഘോഷങ്ങൾ നടത്തി പത്തിനീദേവിയുടെ അനുഗ്രഹം തേടി. ഇത് വാർത്തയായി. അതോടെയാണ് ലങ്കൻ മനസിൽ രൂഢമൂലമായ പത്തിനീദേവി സങ്കൽപത്തേയും അത് നൽകുന്ന രക്ഷാകവചത്തേയും ജീവിതശുദ്ധിയേയും കുറിച്ച് ചർച്ചകളും സജീവമായത്. ഇതേക്കുറിച്ചാണ് പ്രൊഫ.പ്രേമകുമാര ഡിസിൽവ എഴുതിയത്.
ഇന്ന് ലങ്കയിൽ പത്തിനീ ദേവിയുടെ ജീവിതവ്രതത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ 'ദ കൾട്ട് ഒഫ് പത്തിനീദേവി അസ് എ മെഡിക്കൽ സിസ്റ്റം"എന്നറിയപ്പെടുന്ന ആയുർവേദ ചികിത്സാ പദ്ധതിയുണ്ട്. പത്തിനീ ദേവി പ്രസാദമെന്ന പേരിൽ അസുഖങ്ങളിൽ നിന്ന് പ്രതിരോധം തീർക്കുന്ന കഷായക്കൂട്ടും ഇവിടങ്ങളിൽ കിട്ടും. ദേവിയുടെ ഉറവിടമന്വേഷിച്ചു പോയ പ്രേമകുമാര ഡിസിൽവ ആദ്യം ഗണനാഥ് ഒബയസേകരെയുടെ കൃതികളിലും പിന്നീട് കേരളത്തിൽ ആറ്റുകാലമ്മയിലും തുടർന്ന് മധുരയിലെ കണ്ണകിയിലും ചേരരാജാവ് സെങ്കുട്ടവനിലും സംഘകാലകൃതിയായ ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലും എത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |