കോന്നി: ഉൾവനത്തിൽ ഒരു ക്ഷേത്രം. പൂജ വർഷത്തിൽ ഒരിക്കൽ മാത്രം. കൊക്കാത്തോട് കോട്ടാംപാറയിലെ തകർന്നടിഞ്ഞ കുറിച്ചി അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഈ ദിവസം എത്തുന്നത് നിരവധി ഭക്തരാണ്. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലാണ് ക്ഷേത്രം. ഒരു കാലത്ത് ആളുകൾ ഇവിടെ താമസിച്ചിരുന്നതിന്റെ അവശിഷ്ടങ്ങൾ ഈ ഭാഗത്ത് കാണാം.
നിബിഡമായ വനത്തിലെ പുൽമേട്ടിലാണ് ക്ഷേത്രം. എല്ലാ വർഷവും മീന മാസത്തിൽ ഇവിടെ ഒരു ദിവസത്തെ പൂജകൾ നടക്കും. കല്ലേലി, നടുവത്തുമൂഴി, കൊക്കാത്തോട്, കോട്ടംപാറ, കുറിച്ചി, നരകത്തരുവി, രണ്ടാമൂഴി, ഉക്കൻതോട്, വണ്ടിത്തോട്, ആശാരിപ്പാറ, വണ്ടിത്തടം, ഏഴാംതല, അടിക്കിറ, ചുളപ്ലാവ്, പുളിഞ്ചാൽ തുടങ്ങിയ വനമേഖലകളിലെ സ്ഥലങ്ങൾക്ക് ക്ഷേത്രവുമായി ബന്ധമുള്ളതായി പറയപ്പെടുന്നു.
തമിഴ്നാട്ടിൽ നിന്ന് എത്തിയ മറവപ്പടയുടെ ആക്രമണത്തിൽ ജനസമൂഹം ഇവിടം വിട്ടുപോയതായും ക്ഷേത്രം നശിച്ചതായും പറയപ്പെടുന്നു. ഇതിനു സമീപം പുരാതനവും വിശാലവുമായ കുളവുമുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം കല്പടവുകളിൽ നടക്കുന്ന പൂജകൾ കാണാൻ കൊക്കാത്തോട്ടിൽ നിന്നും കല്ലേലിയിൽ നിന്നും നിരവധി ഭക്തജങ്ങൾ എത്തിച്ചേരും.
വന്യ മൃഗങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ ചുറ്റും കിടങ്ങുകൾ ഉണ്ടായിരുന്നു . കാലപ്പഴക്കത്താൽ അവയും നശിച്ചു. ഈറ്റക്കാടുകളും പുൽമേടുകളും വിശാലമായ പാറകളും കടന്നു വേണം ഇവിടെയെത്താൻ. കാട്ടാനകളും കടുവകളും ഉള്ള വനമാണ്. ഈ വനത്തിൽ വച്ചാണ് കൊക്കാത്തോട് സ്വദേശികളായ രവിയെ കടുവയും ഷാജിയെ കാട്ടാനയും കൊലപ്പെടുത്തിയത്.
വനംവകുപ്പിന്റെ അനുമതി വേണം
കൊക്കാത്തോട്ടിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരമുണ്ട് കോട്ടാംപാറയിലെ കുറിച്ചി അന്നപൂർണേശ്വരി ക്ഷേത്രത്തിലേക്ക്. ഇവിടേക്ക് വരാൻ വനം വകുപ്പിന്റെ മുൻകൂർ അനുമതി വാങ്ങണം. യാത്രാ മദ്ധ്യേ കല്ലേലി ഉരാളിയപ്പൂപ്പൻ കാവും കാട്ടാത്തിപ്പാറയും ആദിവാസി സമൂഹം താമസിക്കുന്ന കാട്ടാത്തി, കോട്ടംപാറ ഊരുകളും കാണാം.
" പ്രാചീനമായ ക്ഷേത്രമാണിത്. ക്ഷേത്രത്തെപ്പറ്റി ആർക്കിയോളജിക്കൽ പഠനങ്ങൾ നടന്നിട്ടുണ്ട്."
ഡോ: അരുൺ ശശി ( ചരിത്ര ഗവേഷകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |