ചങ്ങനാശേരി : അരുവിക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി എൻ.എസ്.എസ് ബഡ്ജറ്റ് സമ്മേളന ഹാളിൽ എത്തിയത് ചില ലക്ഷ്യങ്ങളോടെയായിരുന്നെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം തനിക്കുണ്ടെന്ന് കാണിക്കുകയായിരുന്നു. തെറ്റു സമ്മതിച്ച സുരേഷ് ഗോപിയെക്കൊണ്ട് മാപ്പു പറയിപ്പിച്ചത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
2015ലാണ് എൻ.എസ്.എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടത്. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എത്തിയതായിരുന്നു സുരേഷ് ഗോപി. പുഷ്പാർച്ചന നടത്തിയ ശേഷം സുകുമാരൻ നായരെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
അതേസമയം സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 54ാമത് ചരമവാർഷികം നാളെ സംസ്ഥാന വ്യാപകമായി ആചരിക്കും. മന്നം സമാധിയിൽ രാവിലെ ആറ് മുതൽ ഭക്തിഗാനാലാപനവും പുഷ്പാർച്ചനയും, ഉപവാസവും, സമൂഹ പ്രാർത്ഥനയും നടക്കും. സമാധിയിലെത്താൻ കഴിയാത്തവർ താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും നേതൃത്വത്തിൽ 11.45 വരെ പുഷ്പാർച്ചനയും ഉപവാസവും സംഘടിപ്പിക്കും. മന്നം സമാധിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |