ന്യൂഡൽഹി: ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ ഓടിയത് 80 കിലോമീറ്ററോളം. ജമ്മുകാശ്മീരിലെ കത്വ മുതൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉചി ബാസി വരെയാണ് ട്രെയിൻ ഓടിയത്.
ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. കത്വാ സ്റ്റേഷനിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു 53 വാഗണുകളുള്ള ചരക്ക് ട്രെയിൻ. ചെറിയ ഇറക്കമുള്ള പാതയിൽ ഹാൻഡ് ബ്രേക്ക് ഇടാതെ ലോക്കോ പൈലറ്റ് പുറത്തേക്ക് പോയതാണ് കാരണമെന്ന് കരുതുന്നു. സ്വമേധയാ നീങ്ങിത്തുടങ്ങിയ ട്രെയിൻ അഞ്ചു സ്റ്റേഷനുകൾ കഴിഞ്ഞാണ് തടയാനായത്. അതുവരെയുള്ള പാതയിലെ റെയിൽ ക്രോസുകൾ അടച്ചും മറ്റു ട്രെയിനുകളുടെ പാത മാറ്റിയും അപകടങ്ങൾ ഒഴിവാക്കുകയായിരുന്നു.ഇറക്കമുള്ള ഭാഗങ്ങളിൽ നൂറു കിലോമീറ്റർ വേഗത്തിൽവരെ ഓടിയെന്നാണ് സൂചന.
ട്രാക്കിൽ തടിക്കഷ്ണങ്ങൾ നിരത്തിയാണ് തടയാനായത്. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
റെയിൽവേ അന്വേഷണം ആരംഭിച്ചു.
ലോക്കോ പൈലറ്റിനോ മറ്റ് റെയിൽവേ ഉദ്യോഗസ്ഥർക്കോ എതിരെ നടപടിയെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |