തൃശൂർ: ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ സാംസ്‌കാരിക മേഖലയുടെ കരുത്തുറ്റ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസുകളുടെ തുടർച്ചയായി കലാ-സാംസ്‌കാരിക പ്രവർത്തകരുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ. ചുവർ തന്നെ തകർന്നാലോ?. ഈ ചുവർ ജാതി-മത ഭേദങ്ങൾക്കപ്പുറമുള്ള ഒരുമയുടേതാണ്. കലയ്ക്കും കലാകാരനും എഴുത്തിനും എഴുത്തുകാരനും നിലനിൽക്കണമെങ്കിൽ ജനമനസുകളുടെ ഐക്യത്തിന്റെ ചുവർ കേരളത്തിൽ നിലനിൽക്കണം. ഫാസിസം കടന്നുകൂടിയാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞിട്ടു കാര്യമില്ല.
ഇന്ത്യയിൽ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന വർഗീയതയെ പ്രതിരോധിക്കാൻ സാംസ്‌കാരിക പ്രവർത്തകരുടെ ഇടപെടൽ അനിവാര്യമാണ്. ഫെഡറൽ ഘടനയ്ക്കായുള്ള പോരാട്ടം സാംസ്‌കാരിക രംഗത്തുണ്ടാവണം. ഐക്യകേരളത്തെ ജാതി-മതം-ജീവിതശൈലി എന്നിവ പറഞ്ഞ് അനൈക്യ കേരളമാക്കാൻ അനുവദിക്കരുത്. ഐക്യം ഭീഷണി നേരിടുമ്പോൾ ഒറ്റ മനസായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രിൻസ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ.മായ, കളക്ടർ വി.ആർ.കൃഷ്ണതേജ, കഥാകൃത്ത് ടി.പത്മനാഭൻ, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി, സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ.സച്ചിദാനന്ദൻ, സംഗീത നാടക അക്കാഡമി അദ്ധ്യക്ഷൻ മട്ടന്നൂർ ശങ്കരൻകുട്ടി, നർത്തകി കലാമണ്ഡലം ക്ഷേമാവതി, കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശിവൻ നമ്പൂതിരി, മീനാക്ഷി ഗുരുക്കൾ (കളരിപ്പയറ്റ്), തോൽപ്പാവക്കൂത്ത് കലാകാരൻ കെ.കെ.രാമചന്ദ്രൻ പുലവർ, അഭിനേത്രി സാവിത്രി രാജീവൻ, നടൻ വി.കെ.ശ്രീരാമൻ, മാദ്ധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, സംവിധായകൻ കമൽ, ബെന്യാമിൻ, ചിത്രകാരൻ കെ.കെ.മാരാർ, നർത്തകി ഡോ.നീന പ്രസാദ്, നാടൻപാട്ട് കലാകാരൻ സി.ജെ.കുട്ടപ്പൻ, നടൻ ഷൈൻടോം ചാക്കോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |