ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി തന്നെ മത്സരിക്കും. നേരത്തെ കെപിസിസി അദ്ധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനാൽ മത്സര രംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ കണ്ണൂരിൽ സിപിഎം ശക്തനായ നേതാവ് എംവി ജയരാജനെ സ്ഥാനാർത്ഥിയായി തീരുമാനിച്ച സാഹചര്യത്തിലാണ് സുധാകരൻ തന്നെ മതിയെന്ന നിലപാടിലേയ്ക്ക് നേതൃത്വം എത്തിയത്. പല നേതാക്കളുടെയും പേരുകൾ കണ്ണൂർ സീറ്റിലേക്ക് ഉയർന്നെങ്കിലും അവർക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ വന്നു. ഇതും നേതൃത്വം കണക്കിലെടുത്തു.
സുധാകരന് രാജ്യസഭ സീറ്റ് നൽകാനും ആലോചന ഉണ്ടായിരുന്നതായാണ് സൂചന. സുധാകരൻ വരുന്നത് ജില്ലാ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ്. കണ്ണൂരിൽ സുധാകരൻ അല്ലെങ്കിൽ വിജയ സാദ്ധ്യത കുറയുമെന്ന് സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു. സുധാകരന് പകരം ഒരു മികച്ച സ്ഥാനാർത്ഥി ഇല്ലാത്തതും ഒരു കാരണമാണ്. ഇതെല്ലാം കൊണ്ടുതന്നെ കണ്ണൂരിൽ സുധാകരൻ മത്സരിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |