ന്യൂഡൽഹി: രാഷ്ട്രീയം പഠിച്ചത് വയനാട്ടിൽ നിന്നെന്ന് സിപിഐ സ്ഥാനാർത്ഥി ആനി രാജ. വയനാട് സുപരിചിതമായ സ്ഥലമാണ്. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും വയനാട്ടിലെ സിപിഐ സ്ഥാനാർത്ഥി വ്യക്തമാക്കി.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണ്. ഒന്നാം തീയതി വയനാട്ടിൽ എത്തും. ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും വയനാട്ടിൽ ഉണ്ടാകും എന്നതാണ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകുന്ന ഉറപ്പെന്നും ആനി രാജ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. മാവേലിക്കരയിൽ സിഎ അരുൺ കുമാർ മത്സരിക്കും. ജില്ലാ കൗൺസിലിന്റെ എതിർപ്പ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തള്ളിയിരുന്നു. തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് സ്ഥാനാർത്ഥികൾ. സിപിഐ എക്സിക്യൂട്ടീവിലെടുത്ത തീരുമാനം സിപിഐ കൗൺസിൽ യോഗം ചേർന്ന ശേഷം പ്രഖ്യാപിക്കുകയായിരുന്നു.
മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ മൂന്നുപേരുടെ സാദ്ധ്യതാ പട്ടിക സിപിഐ കൊല്ലം ജില്ലാ കൗൺസിൽ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സിഎ അരുൺ കുമാറിനെ പരിഗണിക്കാതെയും ഉൾപ്പെടുത്താതെയുമായിരുന്നു കൊല്ലം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഈ പട്ടിക പൂർണമായും തള്ളിയാണ് അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. സിഎ അരുൺ കുമാർ സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമാണ്. മന്ത്രി പി പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |