തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മവേലിക്കരയിൽ സി.എ അരുൺകുമാർ, തൃശ്ശൂരിൽ വി.എസ്. സുനിൽകുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സ്ഥാനാർത്ഥികളെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരുകൾ നൽകാനാണ് ജില്ലാഘടകങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ വൈമുഖ്യം കാട്ടിയിരുന്നു. മത്സരിക്കാൻ ജനകീയനായ പന്ന്യൻ വേണമെന്ന് പാർട്ടി പറഞ്ഞപ്പോൾ അച്ചടക്കമുള്ള സഖാവായി അദ്ദേഹം അംഗീകരിക്കുകയായിരുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
കേരളത്തിൽ എൽ.ഡി.എഫ് അനൂകൂല അന്തരീക്ഷം രൂപപ്പെടുകയാണെന്ന് ബിനോയ് വിശ്വം അവകാശപ്പെട്ടു.കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചന അതാണ് വ്യക്തമാക്കുന്നത്. യു.ഡി.എഫിനും ബി.ജെ.പിക്കും നഷ്ടമുണ്ടായപ്പോൾ എൽ.ഡി.എഫിന് രാഷ്ട്രീയ വിജയമാണുണ്ടായത്.
സി.പി.ഐ ക്ഷേത്രങ്ങൾക്ക് എതിരല്ല. ബാബറി മസ്ജിദ് പൊളിച്ച സ്ഥാനത്ത് ക്ഷേത്രം നിർമ്മിച്ചതിലാണ് എതിർപ്പ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ന്യൂനപക്ഷമാണ് ക്രിസ്ത്യൻ സമൂഹം. എന്നാൽ ന്യൂനപക്ഷ കമ്മിഷനിൽ അംഗമായി ക്രിസ്ത്യാനിയില്ല.
ഇടതുപക്ഷം രാഷ്ട്രീയ ശരിയെന്ന് എല്ലാ മതങ്ങളിലും പെട്ട വിശ്വാസികൾക്ക് ബോധ്യമായിട്ടുണ്ട്. 20 സീറ്റും ജയിക്കുകയെന്നതാണ് എൽ.ഡി.എഫ് ലക്ഷ്യം. സി.പി.ഐ നാല് സീറ്റിലും ജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
രാഹുലിനോട് വിദ്വേഷമില്ല
രാഹുൽ ഗാന്ധിക്ക് ഇന്ത്യയിലെവിടെയും മത്സരിക്കാമെന്നും അദ്ദേഹത്തോട് വ്യക്തിപരമായി വിദ്വേഷമില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇന്ത്യാ സഖ്യം രൂപപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പങ്കിനെ മാനിക്കുന്നു. വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയെ പറഞ്ഞയ്ക്കുന്ന കോൺഗ്രസ് പ്രധാന പോരാട്ട വേദി ഏതെന്ന് വ്യക്തമാക്കണം.
മഹാ ഭൂരിപക്ഷം എം.പിമാരെ തിരഞ്ഞെടുക്കുന്ന ഉത്തരേന്ത്യയിലാണോ, ബി.ജെ.പിക്ക് ഒരു ജയസാദ്ധ്യതയുമില്ലാത്ത കേരളത്തിലാണോ അദ്ദേഹം മത്സരിക്കേണ്ടതെന്നും ബിനോയ് വിശ്വം ചോദിച്ചു.ആർ.എസ്.എസും ബി.ജെ.പിയുമാണോ അതോ ഇടതുപക്ഷമാണോ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |