കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിക്കൾക്കെതിരായ വിധി സ്വാഗതം ചെയ്ത് ടിപിയുടെ ഭാര്യയും വടകര എം എൽഎയുമായ കെ കെ രമ. നല്ലവിധിയാണെന്നും എന്നാൽ കേസിലെ മുഴുവൻ പ്രതികളും നിയമത്തിനും മുന്നിൽ വന്നിട്ടില്ലെന്നും രമ പ്രതികരിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഹെെക്കോടതി വിധി വന്നശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കൂടുതൽ ഗൂഢാലോചന പുറത്തുവരണം. അതിനായി നിയമപോരാട്ടം തുടരുമെന്നും രമ കൂട്ടിച്ചേർത്തു.
'നല്ല വിധിയാണ്, അതിനെ സ്വാഗതം ചെയ്യുന്നു. ചില പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ വിചാരണക്കോടതി ഗൂഢാലോചന ചുമത്താത്ത ആളുകൾക്കുമേൽ ഗൂഢാലോചന ചുമത്തി ശിക്ഷവിധിച്ചിരിക്കുന്നു. ക്രൂരമായ കൊലപാതകം എന്നാണ് കോടതി പറഞ്ഞത്. രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ ആരെയും കൊല്ലാൻ പാടില്ലെന്ന സന്ദേശം തന്നെയാണ് കോടതിവിധിയിലുള്ളത്.' - രമ പറഞ്ഞു.
മുഴുവൻ പ്രതികളും നിയമത്തിന് മുന്നിൽ വന്നതായി ഇപ്പോഴും കരുതുന്നില്ല. അതുകൊണ്ട് മേൽക്കോടതിയെ സമീപിക്കാൻ തന്നെയാണ് തീരുമാനം. ഗൂഢാലോചന സംബന്ധിച്ച് ഒരു പരിധിവരെ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഗൂഢാലോചന പൂര്‍ണമായും പുറത്തുവരേണ്ടതുണ്ട്. അതുസംബന്ധിച്ച കാര്യങ്ങളുമായാണ് ഇനി മുന്നോട്ടുപോകുകയെന്നും അവർ വ്യക്തമാക്കി.
അതേസമയം, ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തമാണ്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. 20 വർഷം കഴിയാതെ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |