തിരുവനന്തപുരം: വയോജനങ്ങളോട് ക്രൂരത കാട്ടുന്നവരോട് ദാക്ഷണ്യം കാട്ടേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വയോജനങ്ങളുടെ പരിചരണത്തിലും ക്ഷേമത്തിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിൽ വയോജനങ്ങളും പെൻഷൻകാരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
വയോജന സംരക്ഷണം സംബന്ധിച്ച നിയമങ്ങളും ഉത്തരവുകളും പരിശോധിക്കുന്നതിന് വയോജന കമ്മീഷൻ രൂപീകരിക്കും. ഇതിനുള്ള ബിൽ തയ്യാറാക്കി വരുന്നു.. സംസ്ഥാന വയോജന നയം പരിഷ്കരിക്കാനും മാതാപിതാക്കളുടെയും മുതിർന്നവരുടെയും പരിപാലനവും ക്ഷേമവും ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരാനും നടപടി ആരംഭിച്ചിട്ടുണ്ട്.
പ്രായമാവുന്നവർ തനിച്ചല്ലെന്ന് ഉറപ്പു വരുത്താൻ സർക്കാർ വലിയ ഇടപെടൽ നടത്തുന്നുണ്ട്. . സർവീസിൽ നിന്ന് വിരമിച്ചവരും പൊതുസമൂഹത്തിന്റെ ഭാഗമെന്ന നിലയ്ക്കുള്ള കടമകൾ നിറവേറ്റാൻ മുന്നോട്ടു വരണം. പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനൊപ്പം നിലയുറപ്പിക്കാൻ പലരും തയ്യാറായിട്ടുണ്ട്. പ്രളയദുരിത ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനേഴരക്കോടി രൂപയാണ് പെൻഷൻകാർ സംഭാവന ചെയ്തത്. ഏഴര വർഷത്തിനുള്ളിൽ 57,500 കോടി രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്തത്. വിവിധ സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകാൻ കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട വിഹിതം യഥാവിധി കിട്ടുന്നില്ല. ക്ഷേമ പെൻഷനുകളും സർവ്വീസ് പെൻഷനുകളും സർക്കാരിന്റെ ബാദ്ധ്യതയല്ല. സാമൂഹ്യസുരക്ഷ ഉറപ്പു വരുത്താനുള്ള ഉപാധിയാണ്.
ഉല്പാദനപരമല്ലെന്ന് ആക്ഷേപിച്ച് ക്ഷേമപ്രവർത്തനങ്ങളെ എതിർക്കുന്നവരാണ് ഇന്ന് പെൻഷനു വേണ്ടി നിലകൊള്ളുന്നവരെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പെൻഷൻകാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് മെഡിസെപ് പദ്ധതിയിൽ പൂർണ്ണ അംഗത്വം ഉറപ്പാക്കിയത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വഴി കഴിഞ്ഞ 2 വർഷം 3,200 കോടിയുടെ സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. ഇതിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ , ചീഫ് സെക്രട്ടറി ഡോ.വി.വേണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |