SignIn
Kerala Kaumudi Online
Saturday, 27 July 2024 6.25 AM IST

ശബരിമല മേൽശാന്തി നിയമനം: ഹർജി തള്ളി

h

കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണരല്ലാത്തവരെയും പരിഗണിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മേൽശാന്തി നിയമനത്തിന്റെ പൂർണചുമതല തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്നും ഇക്കാര്യത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കി. മലയാള ബ്രാഹ്മണരെ മാത്രം പരിഗണിക്കുന്നത് വിവേചനവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, എം.വിജു, സി.എ. ഷാജിമോൻ, എ.ആർ. രജീഷ് കുമാർ, എ.എസ്. രജീഷ് എന്നിവരുടെ വാദം.


മേൽശാന്തിമാരെ നിയമിക്കാൻ 2017 ജൂലായ് 20നും 2021 മേയ് 27നും ദേവസ്വം കമ്മിഷണർ ക്ഷണിച്ച അപേക്ഷയിൽ മലയാള ബ്രാഹ്മണർ ഒഴികെയുള്ള ഹിന്ദു വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 15, 16, 17 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാർ ബോധിപ്പിച്ചത്. ശബരിമല ക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിന്റെ ഉടമസ്ഥതയിലായിരുന്നെങ്കിൽ നിയമനം അതേ രീതിയിലാകാമായിരുന്നു. ഹിന്ദു സമൂഹത്തിലെ എല്ലാവർക്കും ആരാധനയ്ക്കായി ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന് അനുച്ഛേദം 25 (2) വ്യവസ്ഥചെയ്യുന്നതായും ബോധിപ്പിച്ചു. എന്നാൽ അത് പൂർണാധികാരമല്ലെന്നും ചില കീഴ്‌വഴക്കങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ അവകാശത്തിന്റെ പേരിൽ ആരാധനയ്‌ക്കായി രാത്രിയും പകലും മുഴുവൻ സമയം ക്ഷേത്രം തുറന്നിടണമെന്ന് പറയാനാവില്ല. പൂജാരിമാർ മാത്രം അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ ദർശനത്തിനെത്തുന്നവർക്ക് ചെയ്യാനുമാവില്ലെന്നിരിക്കെ തൊട്ടുകൂടായ്മയാണെന്ന വാദം നിലനിൽക്കില്ലെന്നും വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ വ്യത്യസ്ത കീഴ്‌വഴക്കങ്ങൾ


ശബരിമലയിൽ പുരാതനകാലം മുതലുള്ള രീതി മാറ്റാനാവില്ലെന്ന് ദേവസ്വം ബോർഡ് ബോധിപ്പിച്ചു. വൈക്കം, ഏറ്റുമാനൂർ, ശബരിമല തുടങ്ങി പല മഹാക്ഷേത്രങ്ങളിലും ആചാരങ്ങൾ വ്യത്യസ്തമാണെന്നും ചികീഴ്‌വഴക്കങ്ങൾ പിന്തുടരുന്നത് മറ്റു നിയമങ്ങളുമായി താരതമ്യം ചെയ്യരുതെന്നും വാദിച്ചു. ശാന്തിക്കാരൻ തസ്തികയിലടക്കം ഹിന്ദുവിഭാഗത്തിൽ യോഗ്യത നേടിയ എല്ലാവർക്കും അപേക്ഷിക്കാമെന്നിരിക്കെ വിവേചനം ആരോപിക്കുന്നത് ശരിയല്ല. പുരാതനകാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നതെന്നതിന് രേഖകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തെറ്റാണെങ്കിൽ തെളിയിക്കാനുള്ള ബാദ്ധ്യത ഹർജിക്കാർക്കാണെന്നും ദേവസ്വം ബോർഡ് വാദിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHCOURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.