SignIn
Kerala Kaumudi Online
Saturday, 27 July 2024 5.00 AM IST

60 ദിവസത്തിനിടെ നാല് മരണം, ഇങ്ങനെ പോയാല്‍ കേരളത്തിലെ ഈ സ്ഥലം ടൂറിസം ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകും

munnar

മൂന്നാര്‍: വെറും 60 ദിവസത്തിനിടെ നാല് പേരാണ് കാട്ടാനയാക്രമണത്തില്‍ മൂന്നാര്‍ മേഖലയില്‍ മാത്രം കൊല്ലപ്പെട്ടത്. ചക്കക്കൊമ്പന്‍, മൊട്ടവലന്‍, മുറിവാലന്‍, ഒറ്റക്കൊമ്പന്‍, പടയപ്പ തുടങ്ങി നിരവധി കാട്ടാനകളാണ് മേഖലയില്‍ ഭീഷണിയായി വിലസുന്നത്. ഇവ ഏത് സമയം എവിടെ എത്തുമെന്നറിയാത്ത അവസ്ഥയാണ് നാട്ടുകാര്‍ക്കും വാഹന യാത്രക്കാര്‍ക്കും.

ചിന്നക്കനാലില്‍ ജനുവരി എട്ടിനാണ് ഈ വര്‍ഷം ആദ്യമായി കാട്ടാന ജീവനെടുക്കുന്നത്. തോട്ടം തൊഴിലാളികളെ ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ പന്നിയാര്‍ എസ്റ്റേറ്റ് സ്വദേശിനി പരിമളം കൊല്ലപ്പെട്ടു. പന്നിയാര്‍ എസ്റ്റേറ്റില്‍ തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ തൊഴിലാളികള്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.

പരിമളത്തെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജനുവരി 22ന് ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ കര്‍ഷകനായ വെള്ളക്കല്ലില്‍ സൗന്ദര്‍രാജിന് (68) പരിക്കേറ്റു. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 26ന് മരിച്ചു. കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സൗന്ദര്‍രാജിനെ കാട്ടാന ആക്രമിച്ചത്. ജനുവരി 24നാണ് കോയമ്പത്തൂര്‍ സ്വദേശി കെ. പാല്‍രാജാണ് (74) കൊല്ലപ്പെട്ടത്.

മൂന്നാര്‍ തെന്മല എസ്റ്റേറ്റില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പാല്‍രാജ് മറ്റ് മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്റീനില്‍ പോയി മടങ്ങിവരുന്ന വഴിയില്‍ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാല്‍രാജിനെ ആന അടിച്ച് വീഴ്ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. പാല്‍രാജിന് ഓടാന്‍ സാധിക്കാത്തതും കാട്ടാനയെ ദൂരെ നിന്ന് കാണാതെ ഇരുന്നതുമാണ് മരണത്തിലേക്ക് നയിച്ചത്. ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് മരണം ഉണ്ടായിട്ടും വനംവകുപ്പ് കാര്യമായ യാതൊരു നടപടിയും എടുത്തില്ലെന്ന പരാതി ശക്തമാണ്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീണ്ടും സംഭവമുണ്ടായത്. കന്നിമലയ എസ്റ്റേറ്റിലെ ഒട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറാണ് കുടുംബവുമൊത്ത് രാത്രി വീട്ടിലേക്ക് മടങ്ങവേ ആനയുടെ മുന്നില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ പരിക്ക് സാരമുള്ളതാണ്. സുരേഷിനെ കാട്ടാന തുമ്പിക്കൈയ്ക്ക് ചുഴറ്റി എടുത്തെറിയുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പടയപ്പയും മേഖലയില്‍ വലിയ ഭീതി വിതയ്ക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUNNAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.