SignIn
Kerala Kaumudi Online
Saturday, 27 July 2024 8.15 AM IST

യുവതികളുടെ കൊലപാതകവും ആത്മഹത്യയും വര്‍ദ്ധിക്കുന്നു, രാത്രി ഒമ്പത് മണിക്ക് ശേഷം സംഘം സജീവം; വില്ലനാകുന്നത് ആ വിപത്ത് തന്നെ

suicide

തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ പൊലീസ് സംഘം നേരിട്ട് അന്വേഷണത്തിന് ഇറങ്ങിയിട്ടും പ്രദേശത്ത് ഇപ്പോഴും ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമെന്ന് ആക്ഷേപം.നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും സമാന സാഹചര്യമാണുള്ളത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കുന്നത് വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളിലായതിനാല്‍ സന്ധ്യ മയങ്ങിയാല്‍ ഇതുവഴിയുള്ള യാത്ര ഭീതിയോടെയാണ്.

രാത്രി 9ന് ശേഷമാണ് ഇത്തരം സംഘങ്ങളെത്തുന്നത്. കൂടാതെ വ്യാജച്ചാരായ നിര്‍മ്മാണവും തകൃതിയാണ്. ആദിവാസി ഗ്രാമീണ മേഖലയുടെ വികസനത്തിനും പുതുതലമുറയുടെ വിദ്യാഭ്യാസത്തിനും വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോഴും ലഹരി സംഘങ്ങളുടെ ചൂഷണത്തിനിരയായി ജീവിതം അവസാനിപ്പിക്കുന്ന യുവതീയുവാക്കളുടെ എണ്ണം ആശങ്കാജനകമായി പെരുകുന്നതായും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.


ആത്മഹത്യകളും പെരുകുന്നു

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി കേന്ദ്രങ്ങളിലും ഗ്രാമീണ മേഖലകളിലും സമാന സാഹചര്യമാണുള്ളത്. നിരവധി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ലഹരി മാഫിയയെ അമര്‍ച്ചചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത പെണ്‍കുട്ടികളുടെ എണ്ണം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒരു വര്‍ഷത്തിനിടെ പതിനഞ്ചോളം പെണ്‍കുട്ടികള്‍ മരണപ്പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെട്ട് മരണംവരിച്ച യുവാക്കളുടെ എണ്ണവും കുറവല്ല.

കൂട്ടിന് ഇരുട്ടും

നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്ന സംഘം പ്രദേശങ്ങളില്‍ തമ്പടിച്ചാണ് വില്പന നടത്തുന്നത്. ലഹരി ഉത്പന്നങ്ങള്‍ വില്പന നടത്തുന്ന ഭാഗങ്ങളില്‍ സ്ട്രീറ്റ് ലൈറ്റില്ലാത്തതും വനപ്രദേശവുമായതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.


എക്സൈസ് ഓഫീസ് പ്രഖ്യാപനം മാത്രമായി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ.കെ.ബാലന്‍ പ്രഖ്യാപിച്ച എക്സൈസ് റേഞ്ച് ഓഫീസും ലഹരി വിമുക്ത കേന്ദ്രവും ഇപ്പോഴും ജലരേഖതന്നെ. ലഹരി ഉപയോഗം കാരണം ആദിവാസി മേഖലകളില്‍ ആത്മഹത്യകള്‍ പെരുകിയതിനെ തുടര്‍ന്ന് മന്ത്രി ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രഖ്യാപനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല.അടുത്തടുത്ത സമയത്ത് നാല് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ വീണ്ടും പ്രഖ്യാപനമെത്തി.പാലോട്ട് എക്സൈസ് ഓഫീസ് ഉടനെന്ന്. എന്നാല്‍ ഒന്നും നടന്നില്ല. അഡ്വ.ഡി.കെ.മുരളി എം.എല്‍.എ എക്സൈസ് ഓഫീസ് ആവശ്യം നിയമസഭയില്‍ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.