ആലപ്പുഴ : വിനോദസഞ്ചാരികൾ ദിവസേന വന്നുപോകുന്ന ആലപ്പുഴ ബീച്ചിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. പൊതുജന പങ്കാളിത്തത്തോടെ ടൂറിസം പൊലീസാണ് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ബീച്ചിലെ പ്രധാന വഴികളിലാണ് അഞ്ച് ക്യാമറകളും സ്ഥാപിക്കുന്നത്. ഇതിൽ നാലെണ്ണം ഇന്നലെ ബീച്ചിൽ സ്ഥാപിച്ചു. റിക്രിയേഷൻ ഗ്രൗണ്ടിന് എതിർവശത്തെ റോഡിൽ ബീച്ചിന് അഭിമുഖമായി 31-ാം പൈൽ തൂണിലാണ് ക്യാമറകൾ ഘടിപ്പിച്ചത്. ബീച്ചിന്റെ മദ്ധ്യഭാഗമായതിനാൽ രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള ചിത്രങ്ങൾ വ്യക്തമായി ലഭിക്കാൻ കഴിവുള്ള ക്യാമറയാണ് സ്ഥാപിച്ചത്. ശേഷിച്ച ഒരുക്യാമറ അടുത്ത ദിവസം സ്ഥാപിക്കും. മുന്നോടിയായി കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ നേരത്തെ പൂർത്തികരിച്ചിരുന്നു. അടുത്ത ആഴ്ച ക്യാമറകൾ മിഴിതുറക്കും. രണ്ടാം ഘട്ടത്തിലാണ് പുന്നമടയിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇതോടെ ബീച്ചും പരിസരവും സാമൂഹ്യ വിരുദ്ധരുടെ താവളമല്ലാതാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ആലപ്പുഴ ബീച്ചിൽ പകൽ സമയത്ത് എത്തുന്ന സഞ്ചാരികളിൽ അധികവും കമിതാക്കളാണ് .പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ അയ്യപ്പൻ പൊഴിക്ക് തെക്കുഭാഗവും വിജയ് പാർക്കിന് പിന്നിലെ മരച്ചുവടുമാണ് ഇവരുടെ വിഹാര കേന്ദ്രങ്ങൾ. കഴിഞ്ഞ ദിവസം പൊലീസ് പട്രോളിംഗിൽ സ്‌കൂൾ കുട്ടികൾഉൾപ്പടെയുള്ള കമിതാക്കളെ കണ്ടെത്തിയിരുന്നു.ബീച്ചിലേക്ക് ഇറങ്ങുന്നവരുടേത് ഉൾപ്പടെ ഈ ഭാഗത്തെ ദൃശ്യങ്ങൾ വ്യക്തമായി കിട്ടുന്ന തരത്തിലാണ് ക്യാമറ സജ്ജമാക്കിയിട്ടുള്ളത്. ഇതിന് മുന്നോടിയായി വിജയാപാർക്കിന് സമീപത്തെ കുറ്റിക്കാടുകളും ചെറുമരങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊലീസ് നീക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |