കൊച്ചി: ക്ഷീരകർഷകനും കാർഷിക സംഘങ്ങൾക്കുംപ്രോത്സാഹനസമ്മാനമായി പാലിന് കൂടുതൽ വില നൽകി മിൽമ. എറണാകുളം മേഖലാ യൂണിയൻ മാർച്ചിൽ ഓരോ ലിറ്റർ പാലിനും 10 രൂപ വീതം അധികമായി നൽകും. മാർച്ച് ഒന്നു മുതൽ 31 വരെയാണ് അധികവില നൽകുന്നത്.
എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ൽപ്പരം പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കും സംഘങ്ങൾക്കുമാണ് പ്രയോജനം. ഫെബ്രുവരി ഒന്നു മുതൽ സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും ഏഴു രൂപ അധികം നൽകിയിരുന്നു. ഇതിൽ അഞ്ചുരൂപ കർഷകനും രണ്ടുരൂപ സംഘത്തിനുമാണ് ലഭിച്ചത്. ഇന്നു മുതൽ നൽകുന്ന 10ൽ ആറു രൂപ കർഷകനും നാലു രൂപ സംഘത്തിനും ലഭിക്കും.
സംഘത്തിനു നൽകുന്ന നാലു രൂപയിൽ ഒരുരൂപ മേഖലാ യൂണിയന്റെ സംഘത്തിന്റെ ഓഹരിയായി വകയിരുത്തും. മേഖലാ യൂണിയന്റെ പ്രവർത്തനലാഭത്തിൽ നിന്ന് 16 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
യൂണിയൻ പ്രതിദിനം സംഭരിക്കുന്നത് 3 ലക്ഷം ലിറ്റർ പാൽ
ജീവനക്കാരുടെ പേ റിവിഷൻ കുടിശികയ്ക്ക് 17 കോടി രൂപ നൽകും
സമഗ്ര കന്നുകാലി ഇൻഷ്വറൻസ് പദ്ധതി 5 കോടി രൂപ
കർഷകർക്കും സംഘങ്ങൾക്കുമായി 10 കോടി രൂപ നൽകും
ക്ഷീര സഹകരണ മേഖലയുടെ ചരിത്രത്തിൽ ഒരു മേഖലാ യൂണിയൻ നൽകുന്ന ഏറ്റവും വലിയ പ്രോത്സാഹന അധികവിലയാണ് എറണാകുളം യൂണിയൻ പ്രഖ്യാപിച്ചത്.
എം.ടി. ജയൻ
ചെയർമാൻ
മിൽമ യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |