കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ അന്തിമഘട്ടത്തിൽ നിൽക്കേ, എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നത് കൂടുതൽ നിയമനടപടികൾക്ക് ഇടയാക്കുമെന്ന് ഹൈക്കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയ ജസ്റ്റിസ് സോഫി തോമസ്, ആരോപണങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും വ്യക്തമാക്കി.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
2017 ഒക്ടോബർ 3ന് ദിലീപിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ച് സർക്കാർ പിന്നീട് വിചാരണക്കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയെന്നായിരുന്നു വാദം. ഇത് ബോദ്ധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ച് ഹർജി തള്ളി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ വിചാരണക്കോടതിയിൽ വീണ്ടും അനുമതി തേടി. പ്രത്യേക അന്വേഷണസംഘത്തെ സ്വാധീനിക്കാൻ ദിലീപ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ചട്ടം കെട്ടിയെന്നായിരുന്നു ആരോപണം. ഈ ഹർജി തള്ളിക്കൊണ്ട് അഡി. സ്പെഷ്യൽ സെഷൻസ് ജഡ്ജി നടത്തിയ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച സിംഗിൾ ബെഞ്ച്, വസ്തുതകളും തെളിവുകളും വിലയിരുത്തുന്നത് സ്വതന്ത്രമാകണമെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ അതിനെ ബാധിക്കരുതെന്നും വ്യക്തമാക്കി. കേസിൽ ഇനി അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രമാണ് പൂർത്തിയാകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |