ന്യൂഡല്‍ഹി: 2023-2024 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കുതിപ്പ് തുടരുന്നു. സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി കുത്തനെ ഉയര്‍ന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 8.4 ശതമാനം അധിക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്.
2023-24 ലെ മൂന്നാം പാദത്തില്‍ ജിഡിപി 43.72 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 40.35 ലക്ഷം കോടിയായിരുന്നതാണ് 3.72 ലക്ഷം വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിനെ ആകെ മൊത്തം വളര്‍ച്ചയില്‍ 8.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കാണിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 7 ശതമാനത്തില്‍ താഴെയാകുമെന്നാണ് വിശകലന വിദഗ്ധര്‍ കണക്കാക്കിയിരുനന്നത്. എന്നാല്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗം വികസിക്കുന്നത് തുടരുന്നുവെന്നാണ്. മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച രണ്ടാം പാദത്തിലെ 7.6 ശതമാനത്തേക്കാള്‍ വര്‍ദ്ധിച്ചുവെന്നതും കുതിപ്പിന്റെ തെളിവാണ്.
നിര്‍മ്മാണ മേഖലയുടെ ഇരട്ട അക്ക വളര്‍ച്ചാ നിരക്കും (10.7 ശതമാനം), ഉല്‍പ്പാദന മേഖലയുടെ വളര്‍ച്ചാ നിരക്കും (8.5 ശതമാനം) നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചയെ ഉയര്‍ത്തി. മറുവശത്ത്, ചൈനയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു. ഇത്തവണ ചൈനയുടെ വളര്‍ച്ചാ പ്രവചനം ഗണ്യമായി കുറഞ്ഞെന്നാണ് വിലയിരുത്തല്‍.
2023-24സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം ജിഡിപിയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. മൂന്നാം പാദത്തില്‍ ഇത് 6 ശതമാനവും നാലാം പാദത്തില്‍ 5.7 ശതമാനവും ആയിരിക്കും ജിഡിപി വളര്‍ച്ചയെന്ന് ആര്‍ബിഐ കണക്കാക്കിയിരുന്നു. നേരത്തെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ ആവര്‍ത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |