ന്യൂഡൽഹി :ബീഹാറിന് പ്രത്യേക പദവി വേണമെന്ന ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ ആവശ്യം തള്ളി കേന്ദ്രം. ദേശീയ വികസന കൗൺസിൽ മാനദണ്ഡ പ്രകാരം ബീഹാറിന് പ്രത്യേക പദവിക്ക് അർഹതയില്ലെന്ന് ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വ്യക്തമാക്കിയത്.
നിതീഷ്കുമാറും സംസ്ഥാനത്തു നിന്നുള്ള മറ്റൊരു പ്രധാന പാർട്ടിയായ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും (എൽ.ജെ.പി) പ്രത്യേക പദവി എന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ സർവകക്ഷി യോഗത്തിലും ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഇന്നാരംഭിച്ച പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എൻ.ഡി.എ സർക്കാരിന്റെ നിലനിൽപ്പിൽ നിർണായക പങ്ക് വഹിക്കുന്ന പാർട്ടിയാണ് ജെ.ഡി.യു. 16 എം.പിമാരാണ് ജെ.ഡി.യുവിന് ഉള്ളത്.
ബീഹാറിലെ ജഞ്ജർപൂരിൽ നിന്നുള്ള ജെ.ഡി.യു എം.പി രാംപ്രിത് മണ്ഡലിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി പ്രത്യേക പദവിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയത്.അതേസമയം ബഡ്ജറ്റിൽ പ്രത്യേക പദവിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് എൽ.ജെ.പി പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ജെ.ഡി.യു എൻ.ഡി.എ സർക്കാരിന്റെ ഭാഗമായിരിക്കെ ബീഹാറിന് പ്രത്യേക പദവിയെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |