തിരുവനന്തപുരം: തെരുവുനായ ആക്രമണത്തെത്തുടർന്ന് മൂന്നര വർഷമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്നയാൾക്ക് സർക്കാർ 25.69 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിനു ഇരയായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 40-ാമത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസാധാരണമായാണ് ഇത്ര വലിയ തുക നഷ്ടപരിഹാരമായി നൽകുന്നത്.
പാലക്കാട് നാഗലശ്ശേരി പഞ്ചായത്തിലെ നവീൻ കുമാറിനാണ് (42) 25,69,285 രൂപ അനുവദിച്ചത്. വർക്ക്ഷോപ്പ് മെക്കാനിക്കായ നവീൻ 2020 സെപ്തംബർ 18നു രാത്രി ജോലി കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഇയാൾ ദീർഘകാലമായി കോമയിലാണ്. മൂന്നു പെൺമക്കളടക്കമുള്ള കുടുംബത്തിന്റെ ദുരിതം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ഉയർന്നതുക നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ഇതുൾപ്പെടെ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ള 32 പേർക്കായി 39.39 ലക്ഷം രൂപ അനുവദിക്കാനാണ് തദ്ദേശവകുപ്പ് ഉത്തരവ്. 2023 നവംബർ 13നാണ് കമ്മിറ്റി റിപ്പോർട്ട് സർക്കാരിനു കൈമാറിയത്.
ഒരുലക്ഷം തെരുവുനായ ആക്രമണം
പ്രതിവർഷം ഒരുലക്ഷം പേർ തെരുവുനായ ആക്രമണത്തിനു ഇരയാകുന്നെന്നാണ് സർക്കാർ കണക്ക്.
മരണപ്പെടുന്നവർ, പരിക്കേൽക്കുന്ന ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് നഷ്ടപരിഹാരം ലഭിക്കും.
നഷ്ടപരിഹാരത്തിനു അപേക്ഷയും ചികിത്സ, വാഹന റിപ്പയറിംഗ് ചെലവുകളുടെ ബില്ലും നൽകണം.
സംഭവത്തിൽ തദ്ദേശ സ്ഥാപന കമ്മിറ്റി വിശദീകരണം തേടും.
തുക നിശ്ചയിച്ച് സുപ്രീംകോടതിയെ അറിയിക്കും.
സുപ്രീംകോടതി സംസ്ഥാന സർക്കാരിനു നിർദ്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |