കൊച്ചി: കാട്ടാനയുടെ ആക്രമണത്തിൽ നേര്യമംഗലത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സംഘർഷം. കോൺഗ്രസ് നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മൃതദേഹവുമായി കോതമംഗലത്ത് നടുറോഡിൽ പ്രതിഷേധം തുടരുകയാണ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധ സ്ഥലത്ത് നിന്നും മൃതദേഹം ആംബുലൻസിൽ കൊണ്ടുപോയി.
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്നും ഉറപ്പ് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.കോതമംഗലത്ത് വലിയ തരത്തിലുളള പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ റോഡിൽ തടിച്ചുകൂടിയിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് ഇന്ന് കൊല്ലപ്പെട്ടത്. 70 വയസുകാരിയെ കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. എറണാകുളത്തുനിന്ന് പെരിയാർ വഴി ഇടുക്കിയിലേയ്ക്ക് കടന്ന കാട്ടാനയെ നാട്ടുകാർ തുരത്തിയിരുന്നു. ഇതിനിടെ ആന നേര്യമംഗലത്തേയ്ക്ക് കടന്നു.
ഇക്കാര്യങ്ങളറിയാതെ കൂവ പറിച്ചുകൊണ്ടുനിന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ദിരയുടെ ജീവനെടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |