പത്തനംതിട്ട: 12 വയസുകാരി അനുഷ്ക യോഗ അഭ്യാസത്തിൽ പുലിയല്ല... പുപ്പുലിയാണ്. ഏഴു വർഷമായി യോഗ അഭ്യസിക്കുന്ന ഈ കൊച്ചുമിടുക്കിക്ക് നടരാജാസനം, ചക്രാസനം, യോഗ നിദ്രാസനം, കാകാസനം, തിത്തിഭാസനം, മയൂരാസനം, പത്മ മയൂരാസനം, വൃശ്ചികാസനം തുടങ്ങിയവയെല്ലാം നിസാരം. യോഗയ്ക്കു പുറമേ ഭരതനാട്യം, കുച്ചിപ്പുടി, കുങ്ഫു എന്നിവയും പഠിക്കുന്നുണ്ട്. കുങ്ഫുവിൽ ബ്ലാക്ക് ബെൽറ്റുണ്ട്.
അനുഷ്കയുടെ യോഗ അഭ്യാസവും അസാധാരണ രീതിയിലാണ്. സ്കൂട്ടറിനു മുകളിലും കസേരയിലുമൊക്കെയായാണ് ആസനങ്ങൾ ചെയ്യുന്നത്. ഏണിയിൽ യോഗാസനം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. റാന്നി തെങ്ങുംകാലായിൽ വീട്ടിൽ രാധാകൃഷ്ണൻ നായരുടെയും ശോഭന കുമാരിയുടെയും മകളായ അനുഷ്കയുടെ വേറിട്ട യോഗപരിശീലനം നാട്ടുകാർക്കും കൗതുകക്കാഴ്ചയാണ്.
അമ്മയുടെ സ്കൂട്ടറാണ് സ്ഥിരം 'പരിശീലന കേന്ദ്രം". സ്കൂട്ടറിലും കസേരയിലുമുള്ള അഭ്യാസത്തിനിടെ അപകടം സംഭവിക്കുമോയെന്ന ഭയം തുടക്കത്തിൽ മാതാപിതാക്കൾക്കുണ്ടായിരുന്നു. പക്ഷേ അഞ്ചുവയസുമുതൽ യോഗ പരിശീലിക്കുന്ന അനുഷ്കയെ അതൊന്നും ബാധിച്ചില്ല.
യോഗയിൽ വിവിധ റെക്കാഡുകളുള്ള പ്രശാന്ത് അമൃതമാണ് ഗുരു. വേറിട്ട പ്രതലങ്ങളിലെ അഭ്യാസത്തെ പ്രശാന്തും പ്രോത്സാഹിപ്പിക്കുന്നു.
ചെറുകുളഞ്ഞി ബി.എ.എച്ച്.എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. യോഗാദ്ധ്യാപകന്റെ അഭാവത്തിൽ അനുഷ്ക ചെറിയ കുട്ടികൾക്ക് പരിശീലനവും നൽകും. ഡ്രൈവറായ അച്ഛനും സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അമ്മയും വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് അനുഷ്കയുടെ പരിശീലനങ്ങൾക്കാണ്. സഹോദരൻ: രുദ്രദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |