SignIn
Kerala Kaumudi Online
Thursday, 09 May 2024 10.01 PM IST

37 വർഷവും അംബിക കത്തുമായി എത്തിയത് നടന്ന് തന്നെ

ambika
Ambika

ചെർപ്പുളശേരി: മൊബൈൽ ഫോണും വാട്സാപ്പുമൊന്നുമില്ലാത്ത, ടെലിഫോൺ പോലും വ്യാപകമല്ലാതിരുന്ന എൺപതുകൾ. വിദേശത്തുളള പ്രിയപ്പെട്ടവരുടെ വിവരങ്ങളറിയാൻ കുടുംബങ്ങൾ ആകാംഷയോടെ തപാൽ ജീവനക്കാരെ കാത്തിരുന്ന കാലം. അന്യദേശത്തുളള ഗൃഹനാഥൻ അയയ്ക്കുന്ന മണി ഓർഡറിനായുള്ള കാത്ത് നിൽപ്പ്. ഇങ്ങനെ ഓരോ കുടുംബത്തിന്റെയും പ്രതീക്ഷകളും സന്തോഷവും ദുഃഖവുമെല്ലാം തപാൽജീവനക്കാർ തൊട്ടറിഞ്ഞിരുന്ന കാലത്താണ് അംബിക ചേച്ചി എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന അംബിക കത്തുകളും മണി ഓർഡറുകളുമൊക്കെയായി മാരായമംഗലത്തുകാരുടെ വീടുകളുടെ പടികയറിയെത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ സുപരിചിതം. മാരായമംഗലത്തെ ആരുടെ മേൽവിലാസവും മനഃപാഠമാണ് അംബികയ്ക്. കമ്പംതൊടി, മാവുണ്ടിരി, വരണമംഗലം, അരീക്കൽപടി, കെ.ടി പടിവരെ കാൽനടയായി സഞ്ചരിച്ച് അംബിക മേൽവിലാസക്കാരനെ തേടിയെത്തും. ഇങ്ങനെ ഇവരുടെ വീടുകളിലേക്കും പിന്നീട് ഹൃദയങ്ങളിലേക്കും അംബിക നടന്നു കയറിയിട്ട് 37 വ‌ർഷം.

സ്ത്രീ വിജയങ്ങൾ ആഘോഷിക്കുന്ന ഈ വനിതാ ദിനത്തിൽ അത്തരമൊരു ബഹുമാനവും സ്നേഹവുമാണ് ചെർപ്പുളശേരി, മാരായമംഗലം പോസ്റ്റോഫീസ് ജീവനക്കാരി അംബികയ്ക്ക് വർഷങ്ങളായി ഒരു നാട് നൽകുന്നത്. 1987ലാണ് അംബിക ജോലിയിൽ പ്രവേശിക്കുന്നത്. കാൽനടയായി മേൽവിലാസക്കാരുടെ അടുത്തേക്ക് അന്ന് തുടങ്ങിയ യാത്രഇന്നും മാറ്റമില്ലാതെ തുടരുന്നു. കുന്നും ഊടുവഴികളും പഞ്ചായത്ത് റോഡുകളുമൊക്കെ താണ്ടിയാണ് അംബിക ഓരോ വീട്ടിലുമെത്തുന്നത്. തപാൽ ജീവനക്കാരിലേറെയും സ്കൂട്ടറും മറ്റും ഉപയോഗിക്കുമ്പോൾ ഈ നടപ്പിൽ പൂ‌ർണ സംതൃപ്തയാണ് അംബിക.

37 വർഷം ഒരു ഗ്രാമത്തിൽ ആത്മ സതൃപ്തിയോടെ ജോലി ചെയ്യുകയെന്നത് വലിയ അംഗീകാരമാണ്. ഈ നാട് ഇവരോട് എത്രമാത്രം ഇഴുകി ചേർന്നുവെന്നതിന്റെ ഉദാഹരണം കൂടിയാണിത്. ഭർത്താവ് ശിവരാമൻ, മക്കൾ ശിൽപ്പ, ശേത്വ എന്നിവരടങ്ങുന്നതാണ് കുളപ്പട സ്വദേശിയായ അംബികയുടെ കുടുബം.

സംതൃപ്തിയോടെയും സന്തോഷത്തോടെയുമാണ് ജോലി ചെയ്യുന്നത്. വിജയകരമായി പിന്നിട്ട 37 വർഷങ്ങളാണ് ഓർക്കാനുളളത്.

-അംബിക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, WOMENSDAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.