തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്റി റാഗിംഗ് റിപ്പോർട്ട് പുറത്ത്. സിദ്ധാർത്ഥ് ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോളേജിൽ നടന്നത് പരസ്യവിചാരണയാണെന്നും 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 97 പേരുടെ മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് യുജിസിക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം സിബിഐയ്ക്ക് കൈമാറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി പിതാവ് ജയപ്രകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ച ശേഷമാണ് അദ്ദേഹം സംസാരിച്ചത്. 'മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ചുനോക്കിയാൽ മനസിലാകും എത്ര മൃഗീയമായാണ് എന്റെ മകൻ മരിച്ചിരിക്കുന്നെന്ന്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത ഒരാൾ എങ്ങനെ തൂങ്ങിമരിക്കും എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ച എന്റെ സുഹൃത്തുക്കളായ ഡോക്‌ടർമാരും പറയുന്നത്. എനിക്ക് കിട്ടിയ വിവരങ്ങളെല്ലാം ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കേസ് സിബിഐയ്‌ക്ക് കൈമാറാമെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞു.
എന്റെ മകൻ മരിച്ചതല്ല കൊന്നത് തന്നെയാണെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞു. കോളേജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണം. അവർ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറയും. അതിനുള്ള വ്യക്തമായ തെളിവ് എന്റെ കൈവശമുണ്ട്. സസ്പെൻഡ് ചെയ്‌തിട്ട് കാര്യമില്ല. അവരെ പിരിച്ചുവിട്ട ശേഷം അന്വേഷണം നടത്തണം'- ജയപ്രകാശ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |