ചെന്നൈ: സ്വത്ത് തർക്കത്തിന്റെ പേരിൽ പിതാവിനെ ക്രൂരമായി മർദിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. നാൽപ്പതുകാരനായ സന്തോഷാണ് പിതാവ് കുളന്തൈവേലുവിനെ ക്രൂരമായി മർദിച്ചത്. തമിഴ്നാട്ടിലെ പെരാമ്പലൂറിലാണ് സംഭവം.
കുളന്തൈവേലുഅടുത്തിടെ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടിൽ നിന്നുള്ള ഫെബ്രുവരി പതിനാറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. സന്തോഷ് പിതാവിനെ ക്രൂരമായി മർദിക്കുന്നതും. ഒടുവിൽ അദ്ദേഹം ബോധം കെടുന്നതും ദൃശ്യങ്ങളിലുണ്ട്. കൂടാതെ സന്തോഷിന്റെ ഷർട്ടിൽ രക്തക്കറയും കാണാം. ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഐ പി സി 323 (മുറിവേൽപ്പിച്ചതിനുള്ള ശിക്ഷ), 324 (ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ) അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സന്തോഷിനെ പിടികൂടിയത്. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. കുളന്തൈവേലു വ്യവസായിയായിരുന്നു.
'ഏപ്രിൽ 18നാണ് വ്യവസായി അന്തരിച്ചത്. സന്തോഷിനെ സംബന്ധിച്ച് ഇതുവരെ കുടുംബത്തിൽ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. സന്തോഷിന്റെ ആക്രമണമാണോ അദ്ദേഹത്തിന്റെ മരണകാരണമെന്നാണ് പരിശോധിക്കുന്നത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.'- പൊലീസ് അറിയിച്ചു.
ഭാര്യവീട്ടിലായിരുന്നു സന്തോഷ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയ ഇയാൾ പിതാവിനോട് സ്വത്ത് ചോദിച്ചു. കൊടുക്കാതായതോടെ മർദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ പിടിച്ചുമാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |