ബംഗളുരു: വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആറുമാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. ബി.ഇ.എം.എൽ നിർമ്മിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും. ആദ്യ വന്ദേഭാരത് എക്പ്രസ് സ്ലീപ്പർ പ്രോട്ടോടൈപ്പിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും നാലോ അഞ്ചോ മാസത്തിനുള്ളിൽ 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും പിന്നാലെ സർവീസുകൾ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. ബംഗളുരുവിലെ ബി.ഇ.എം.എൽ കാമ്പസിൽ വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണ പുരോഗതി പരിശോധിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ യാത്രാസമയം ഗണ്യമായി കുറയ്ക്കും. ആദ്യ പ്രോട്ടോടൈപ്പ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ 11 എ,സി 3 ടയർ കോച്ചുകളും 4 എ.സി 2 ടയർ കോച്ചുകളും ഒരു എ.സി ഒന്നാംകോച്ചും ഉണ്ടാകും, രാജധാനി എക്സ്പ്രസ് ട്രെയിനുകളെക്കാൾ മികച്ച കുഷ്യനുകളുള്ള കൂടുതൽ സുഖപ്രദമായ ബർത്തുകൾ, സാധാരണ സ്ഥലങ്ങളിൽ സെൻസർ അധിഷ്ഠിത ലൈറ്റിംഗ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബർത്തുകളും ടോയ്‌ലെറ്റുകളും ഓട്ടോമാറ്റിക് എക്സ്റ്റീരിയർ പാസഞ്ചർ വാതിലുകൾ തുടങ്ങി ആധുനിക യാത്രാസൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. വന്ദേഭാരത് ട്രെയിനുകൾ, വന്ദേ സ്ലീപ്പർ, വന്ദേ മെട്രോ എന്നിങ്ങനെ മൂന്നുഫോർമാറ്റുകലിൽ വന്ദേഭാരത് അവതരിപ്പിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |