തിരുവനന്തപുരം: നിയമന ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥ്, ഓപ്പൺ സർവകലാശാലാ വി.സി മുബാറക് പാഷ എന്നിവരെ പുറത്താക്കുന്നതിൽ രണ്ടാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കുമെന്ന് യു.ജി.സി. ഇവർക്കെതിരെ നടപടിക്ക് ഹൈക്കോടതിയിൽ ഗവർണർ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺ, ഡിജിറ്റൽ യൂണിവേഴ്സിറ്റകളിൽ ആദ്യ വി.സിമാരെന്ന നിലയിൽ ഇവരെ സർക്കാർ നിയമിച്ചതാണ്. വാഴ്സിറ്റിക്ക് യു.ജി.സി അംഗീകാരം ലഭിക്കുന്നതുവരെ മാത്രമേ അവർക്ക് തുടരാൻ കഴിയൂ എന്നാണ് യു.ജി.സി നിലപാട്. അതിനുശേഷം ചാൻസലർ സെർച്ച്കമ്മിറ്റിയുണ്ടാക്കി പുതിയ വി.സിയെ നിയമിക്കണം. ആദ്യ വി.സി യോഗ്യനാണെങ്കിൽ പുനർനിയമനമാവാം. രണ്ടിടത്തും യു.ജി.സി അംഗീകാരം കിട്ടിയശേഷവും സർക്കാർ നിയമിച്ചവർ തുടരുകയാണ്. ഇക്കാര്യം യു.ജി.സി രേഖാമൂലം അറിയിച്ചാലുടൻ ഇവർ പുറത്താവും. ഓപ്പൺ യൂണി. വി.സി മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല. പ്രൊഫസറായി 10 വർഷത്തെ പരിചയമില്ലാത്ത പാഷയെ യു.ജി.സി പ്രതിനിധിയുൾപ്പെട്ട കമ്മിറ്റിയില്ലാതെ നിയമിച്ചതിനാൽ നിയമനം തുടക്കം മുതലേ അസാധുവാണെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ആദ്യ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിലടക്കം കൃത്യമായ മാനദണ്ഡങ്ങളോടെ യു.ജി.സി ചട്ടഭേദഗതി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |