തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന്റെ പ്രധാന വേദിയായ സെനറ്റ് ഹാളിലേക്ക് കെഎസ്‌യുവിന്റെ പ്രതിഷേധം. പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി വേദിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ കലോത്സവവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകരെ നിരന്തരം മർദ്ദിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം ലോ കോളേജിലേയും നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെയും മാർ ഇവാനിയോസ് കോളേജിലെയും വിദ്യാർത്ഥികളെയും എസ്എഫ്ഐ മർദ്ദിച്ചെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം കോഴ ആരോപണത്തെ തുടർന്ന് വിധികർത്താവ് അടക്കം മൂന്നുപേരെ യുവജനോത്സവ വേദിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർഗംകളിയുടെ വിധികർത്താവായ കണ്ണൂർ ചൊവ്വ സ്വദേശി ഷാജി (52), നൃത്ത പരിശീലകരും ഇടനിലക്കാരുമായ കാസർകോട് പരപ്പ സ്വദേശി ജോമെറ്റ് (33), മലപ്പുറം താനൂർ സ്വദേശി സി.സൂരജ് (33) എന്നിവരെയാണ് സർവകലാശാല യൂണിയന്റെ പരാതിയെ തുടർന്ന് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റമായതിനാൽ പ്രതികൾക്ക് നോട്ടീസ് നൽകിയ ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കൊല്ലം ചവറ സ്വദേശി സോനു ശ്രീകുമാറിനെ (35) ഇതിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. കോഴത്തുക എത്രയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടില്ല.
യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാത്രി നടന്ന മാർഗംകളി മത്സരത്തിന്റെ ഫലമാണ് വിവാദമായത്. 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇവാനിയോസിന് ഒന്നാംസ്ഥാനം ലഭിച്ചു. ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിന് രണ്ടും യൂണിവേഴ്സിറ്റി കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിനിടെ ചുവടുതെറ്റിയ മാർ ഇവാനിയോസിന് ഒന്നാം സ്ഥാനം നൽകിയതിൽ കോഴ ആരോപിച്ച് യൂണിവേഴ്സിറ്റി കോളേജ് രംഗത്തെത്തിയതോടെയാണ് സംഘാടക സമിതി പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |