ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ വിജയനെ കൊല്ലാനുപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. മുഖ്യ പ്രതി നീതീഷുമായി കട്ടപ്പനയിലെ കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകവീട്ടിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവ് ലഭിച്ചത്. വിജയനെ ചുറ്റികയുപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം വീടിനുളളിൽ കുഴിച്ചിട്ടെന്നുമാണ് പ്രതി മൊഴി നൽകിയത്.
കാഞ്ചിയാർ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്- 31),കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു എന്നിവർ മാർച്ച് രണ്ടിന് മോഷണക്കേസിൽ അറസ്റ്റിലായതോടെയാണ് ഇരട്ടക്കൊല സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നത്. വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും രണ്ടു സന്ദർഭങ്ങളിലായി കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.സഹോദരിയുടെ നാലുദിവസം പ്രായമായ ശിശുവിനെ 2016ൽ കട്ടപ്പനയിൽ മുൻപ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.വിഷ്ണുവിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയും വീട്ടിലെ സാഹചര്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് ഇരട്ട കൊലപാതക കേസിലേക്ക് എത്തിച്ചത്.
കൊല്ലപ്പെട്ട വിജയന്റെയും കുടുംബാംഗങ്ങളുടെയും അന്ധവിശ്വാസം മുതലെടുത്താണ് നിതീഷ് വീട്ടിൽ കയറിപ്പറ്റിയതെന്നും വിശ്വാസം നേടിയെടുത്തത്. ഇയാളുടെ വാക്കുകൾ പൂർണമായി വിശ്വസിച്ച കുടുംബം നീതീഷിന്റെ കളിപ്പാവയാവുകയായിരുന്നു. പിഞ്ചുകുഞ്ഞുൾപ്പടെ രണ്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടിട്ടും പുറത്തുപറയാൻ കുടുംബത്തിലെ ആരും തയ്യാറാവാതിരുന്നതും ഇതുകൊണ്ടുതന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പൂജകളിലും മറ്റുമുള്ള നിതീഷിന്റെ അറിവായിരുന്നു വിശ്വാസം കൂടാൻ കാരണം. ഇയാൾ പറഞ്ഞതുപോലെ ഒന്നുരണ്ടുകാര്യങ്ങൾ സംഭവിച്ചതോടെ വിശ്വാസം ഇരട്ടിച്ചു. വിജയന്റെ മകളിൽ നിതീഷിനുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിന്നതും ഇതുകൊണ്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |