തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞ ഒരു വർഷമാവാറായിട്ടും എം.എസ്‌സി ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാതെ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാല (ഇഗ്നോ). നോയിഡയിലെ കേന്ദ്രസ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും ഇഗ്നോയും ചേർന്നാണ് കോഴ്സ് നടത്തിയത്. പകുതി വീതം പേപ്പറുകളിലെ പരീക്ഷ ഇരുകൂട്ടരും നടത്തുമെന്നായിരുന്നു ധാരണ. കഴിഞ്ഞ ഏപ്രിലിൽ പരീക്ഷകൾ പൂർത്തിയായി. കൗൺസിൽ നടത്തിയ പരീക്ഷകളുടെ ഫലം ആറുമാസത്തിനകം ഇഗ്നോയ്ക്ക് നൽകി. പക്ഷേ ഇഗ്നോ നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചില്ല.
കൗൺസിലിന് ബിരുദം നൽകാനാവാത്തതിനാലാണ് ഇഗ്നോയുമായി ചേർന്ന് എം.എസ്‌സി കോഴ്സ് നടത്തിയത്. ഫലം വരാത്തതിനാൽ ഇരുനൂറോളം വിദ്യാർത്ഥികൾക്ക്, കിട്ടിയ ജോലിയിൽ പോലും പ്രവേശിക്കാനാവുന്നില്ല. വിദേശത്തും കപ്പലിലുമൊക്കെ ജോലി ലഭിച്ചവരും വലയുകയാണ്. കോവളത്തെ ഐ.എച്ച്.എം, കോഴിക്കോട്ടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നിവിടങ്ങളിലാണ് ഈ കോഴ്സുണ്ടായിരുന്നത്. ഇക്കൊല്ലം ഇഗ്നോ കോഴ്സ് നിറുത്തി. ഇഗ്നോയ്ക്കും കേന്ദ്രസർക്കാരിനും വിദ്യാർത്ഥികൾ നിരവധി തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. എത്രയും വേഗം ഫലപ്രഖ്യാപനം നടത്തണമെന്നാണ് കുട്ടികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |