ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം രൂക്ഷം. ഡൽഹി ഉൾപ്പടെ പലയിടങ്ങളിലും പൊലീസ് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. പ്രതിഷേധങ്ങൾക്ക് സാദ്ധ്യതയുള്ള ഷഹീൻബാഗ് ഉൾപ്പടെയുള്ള മേഖലകളിൽ കേന്ദ്ര സേനയും പൊലീസും ഇന്ന് ഫ്ലാഗ് മാർച്ച് നടത്തും. പ്രതിഷേധം രൂക്ഷമാകാൻ സാദ്ധ്യതയുളളതിനാൽ ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി പ്രശാന്ത് കുമാർ നിർദ്ദേശം നൽകുകയും കേന്ദ്രസേനയെ വിന്യസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അസമിൽ ഇന്ന് ഹർത്താൽ
അസമിലും പ്രതിഷേധം രൂക്ഷമാണ്. സംസ്ഥാനത്തെ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടത്തും പൗരത്വ ഭേദഗതി നിയമത്തിന്റെ പകർപ്പ് പ്രവർത്തകർ കത്തിച്ചു. അതേസമയം, ഉത്തർപ്രദേശിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
കേരളത്തിലും പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ പലയിടങ്ങളിലും പ്രതിഷേധം നടക്കുകയാണ്. എറണാകുളത്ത് വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി ട്രെയിൻ തയാൻ ശ്രമിച്ചു. ഇതോടെ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് റെയിൽവേ പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. പെരുമ്പാവൂരിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പെരുമ്പാവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |