തൃശൂർ: സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ പങ്കെടുക്കും. പാലക്കാട്ടെ ബി.ജെ.പി സ്ഥാാനാർത്ഥി സി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്ത് ബി.ജെ.പി ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പത്മജ ഇറങ്ങുക.
സഹോദരൻ കെ. മുരളീധരൻ മത്സരിക്കുന്ന തൃശൂരിലും പത്മജ പ്രചാരണത്തിനെത്തും. മോദിയുടെ പാലക്കാട്ടെ പരിപാടിയിലും പങ്കെടുത്തേക്കും.
ലീഡർ കെ. കരുണാകരന്റെ മകളെന്ന നിലയിൽ ജനങ്ങളിലുള്ള സ്വാധീനം വോട്ടാക്കാനാണ് സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടികളിലാകും കൂടുതലും അവരുടെ സാന്നിദ്ധ്യമുണ്ടാകുക. പത്മജയെ ബി.ജെ.പി പ്രചാരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന വാർത്തകൾ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നിഷേധിച്ചു. പാർട്ടിയിൽ എടുത്തത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരള നേതാക്കൾക്ക് പങ്കില്ല. തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച പാർട്ടി നേതൃത്വം പറയുന്നത് താൻ അനുസരിക്കും. പത്മജ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. അവർക്കൊപ്പം പാർട്ടി നിശ്ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടി അമ്മയ്ക്കുള്ള സമർപ്പണമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.
തൃശൂർ വെള്ളിക്കുളങ്ങര ശാസ്താംപൂവത്ത് പ്രചാരണത്തിനിടെ ബി.ജെ.പിക്കാരിൽ പലരെയും വോട്ടർപ്പട്ടികയിൽ ചേർത്തിട്ടില്ലാത്തത് സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേപ്പറ്റി പ്രവർത്തകരോട് ക്ഷുഭിതനായ സുരേഷ്‌ഗോപി, സഹായിച്ചില്ലെങ്കിൽ താൻ തിരുവനന്തപുരത്ത് പോയി രാജീവ് ചന്ദ്രശേഖറിനായി പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ വോട്ടർമാരടക്കം പട്ടികയിൽ പേരില്ലാത്തവരുണ്ടോയെന്ന് ബി.ജെ.പി പരിശോധന തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |