ന്യൂഡൽഹി: സംസ്ഥാനത്തിന് 5000 കോടിരൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം കേരളം തള്ളി. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നൽകാമെന്നും അത് അടുത്ത വർഷത്തെ പരിധിയിൽ കുറവുചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. .
ഇത് തള്ളിയ കേരളം പതിനായിരം കോടി ഉടൻ കിട്ടണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി. കേന്ദ്രം വാഗ്ദാനം ചെയ്ത പണം വാങ്ങിക്കൂടേ എന്നും കോടതി കേരളത്തോട് ചോദിച്ചു. ഇതോടെ വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രവും ഇതേ നിലപാടെടുത്തു. അടുത്ത ഇരുപത്തൊന്നിന് രാവില പത്തരയ്ക് വിദശമായ വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇപ്പോഴത്തെ പ്രശ്നപരിഹാരത്തിന് അന്നുതന്നെ ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. അവകാശപ്പെട്ട കേന്ദ്രഫണ്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
കടുത്ത ധനപ്രതിസന്ധി നേരിടുന്ന കേരളത്തിന് സാമ്പത്തിക വർഷാവസാനം പിടിച്ചുനിൽക്കാൻ കേന്ദ്ര സർക്കാർ ഒറ്റത്തവണ രക്ഷാപാക്കേജ് അനുവദിക്കണമെന്ന് ഇന്നലെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. വായ്പാ ആവശ്യം പ്രത്യേക കേസായി പരിഗണിക്കാനും നിർദ്ദേശിച്ചു. ഇതിനെത്തുടർന്നാണ് കേന്ദ്രം ഇന്ന് രാവിലെ കോടതിയിൽ നിലപാട് അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ചാണ് സംസ്ഥാനത്തിന് അനുകൂല നിർദ്ദേശം വച്ചത്. അധിക വായ്പയെടുക്കാൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി കപിൽ സിബൽ അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തോട് ഉദാരസമീപനം സ്വീകരിക്കണമെന്നും ഇന്നലെ കോടതി പറഞ്ഞിരുന്നു. അടുത്ത 10 ദിവസത്തേക്ക് അധിക ഇളവ് നൽകണം. ഈ സാമ്പത്തിക വർഷത്തിൽ കേരളത്തെ കടത്തിവിടണം. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ഇത് കേന്ദ്രത്തിന് അഡ്ജസ്റ്റ് ചെയ്യാം. കടുത്ത വ്യവസ്ഥകളും വയ്ക്കാം. തങ്ങൾ സാമ്പത്തിക വിദഗ്ദ്ധരല്ലാത്തതിനാൽ പ്രശ്നത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി നിർദ്ദേശിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേരളം ചോദിച്ചത് രക്ഷാപാക്കേജാണെന്നും (ബെയ്ൽ ഔട്ട് പാക്കേജ്) അനുമതി നൽകാനാവില്ലെന്നുമാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ ഇന്നലെ കോടതിയെ അറിയിച്ചത്. ഏപ്രിൽ ഒന്നിന് 5000 കോടി നൽകാം. പ്രത്യേക കേസായി പരിഗണിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങൾക്കും കടമെടുക്കലിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ചെലവിനേക്കാളും 15 മടങ്ങാണ് കേരളം ചോദിക്കുന്നതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കുകയും ചെയ്തു. തുടർന്നും സഹായിക്കണമെന്ന നിലപാട് കോടതി ആവർത്തിച്ചതോടെയാണ് ധനമന്ത്രാലയവുമായി ചർച്ച ചെയ്ത് ഇന്ന് രാവിലെ നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചത്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |