ന്യൂഡൽഹി: ക്യാൻസറിനുള്ള വ്യാജ മരുന്നുകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത ആശുപത്രി ജീവനക്കാർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ഡൽഹി മോട്ടി നഗറിലുള്ള രണ്ട് ഫ്ളാറ്റുകളിലാണ് വ്യാജ മരുന്നുകളുടെ നിർമാണം നടന്നിരുന്നത്. ഡൽഹി രോഹിണിയിലുള്ള ഒരു ആശുപത്രിയിലെ രണ്ട് ജീവനക്കാരാണ് അറസ്റ്റിലായത്. തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരൻ വിഫിൽ ജയിൻ എന്നയാളാണെന്ന് പൊലീസ് പറയുന്നു. ഇയാൾ മുൻപ് നിരവധി മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്തിരുന്നു.
ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നൂറ് രൂപ വിലവരുന്ന മരുന്ന്, കുപ്പികളിലാക്കി ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്ന് എന്ന പേരിലാണ് വിറ്റിരുന്നത്. ഒരു മരുന്ന് കുപ്പിക്ക് ഒന്നുമുതൽ മൂന്ന് ലക്ഷം രൂപവരെയാണ് വാങ്ങിയിരുന്നത്. ഇത്തരത്തിൽ രാജ്യത്തുടനീളവും ചൈനയിലും അമേരിക്കയിലും മരുന്ന് വിതരണം നടത്തി. രണ്ടുവർഷമായി നടത്തിവന്ന തട്ടിപ്പിൽ ഏഴായിരത്തിൽ അധികം മരുന്നുകളാണ് സംഘം വിറ്റത്.
രണ്ട് ഫ്ളാറ്റുകളിലും നടത്തിയ റെയ്‌ഡിൽ കാപ്പ് സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഒരു ഹീറ്റ് ഗൺ, 197 ഒഴിഞ്ഞ മരുന്ന് കുപ്പികൾ, 50,000 രൂപ, ആയിരം ഡോളറിന്റെ നോട്ടുകെട്ടുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഗുരുഗ്രാമിലെ ഒറു ഫ്ളാറ്റിൽ കേസിലെ മറ്റൊരു പ്രതിയായ നീരജ് ചൗഹാൻ ഇഞ്ചക്ഷൻ മരുന്നിന്റെ കുപ്പികൾ സൂക്ഷിച്ചിരുന്നതും പിടിച്ചെടുത്തു. 519 ഒഴിഞ്ഞ കുപ്പികളും 864 പാക്കിംഗ് പെട്ടികളുമാണ് പിടികൂടിയത്.
വിവിധ ആശുപത്രികളിൽ ക്യാൻസർ ചികിത്സാ വിഭാഗത്തിൽ മാനേജറായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ചൗഹാൻ എന്ന് പൊലീസ് വ്യക്തമാക്കി. ക്യാൻസർ ചികിത്സാരീതികളെക്കുറിച്ച് അവബോധമുള്ള ചൗഹാൻ 2022ലാണ് വിഫിൽ ജയിനുമായി ഒത്തുച്ചേർന്ന് വ്യാജ മരുന്ന് നിർമാണം ആരംഭിച്ചത്. വിഫിലിന്റെ കൂട്ടാളിയായ സുരജ് ഷാട്ടാണ് വ്യാജ മരുന്ന് കുപ്പികളിൽ നിറച്ചിരുന്നത്.
ചൗഹാന്റെ ബന്ധുവും ലാബ് ടെക്‌നീഷ്യനുമായ തുഷാറാണ് മരുന്നുകളുടെ വിതരണം നടത്തിയിരുന്നത്. ഒഴിഞ്ഞ മരുന്നു കുപ്പികൾ എത്തിച്ചിരുന്നത് കേസിലെ മറ്റൊരു പ്രതിയായ പർവേസാണ്. ഇയാൾ ഒരു ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി നോക്കിയിരുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാൻസർ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരായ കോമൽ തിവാരി, അഭിനയ് കോഹ്‌ലി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾ. വിതരണത്തിനായി ഇവർ ആശുപത്രികളിൽ നിന്ന് ഒഴിഞ്ഞ മരുന്ന് കുപ്പികളെത്തിച്ചിരുന്നു. ഓരോ കുപ്പിക്കും 5000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |