2003ൽ ലാൽജോസ് - മമ്മൂട്ടി കൂട്ടുകെട്ടിൽ തീയേറ്ററുകളിലെത്തിയ ചിത്രമാണ് പട്ടാളം. ചിത്രത്തിന്റെ ഓരോ സീനുകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ മമ്മൂട്ടി സംവിധായകൻ ലാൽജോസിനോട് ദേഷ്യപ്പെട്ട കാര്യം തുറന്നുപറയുകയായിരുന്നു നടനും സംവിധായകനുമായ മേജർ രവി.കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നുപറയുകയായിരുന്നു അദ്ദേഹം.
മേജർ രവിയുടെ വാക്കുകളിലേക്ക്....
'ലാൽ ജോസും ഞാനുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നു. പട്ടാളത്തിന്റെ കഥ ലാൽ എന്നോട് പറഞ്ഞു. ലാലിന്റെ മീശമാധവൻ കഴിഞ്ഞിട്ടുളള ചിത്രമാണ് പട്ടാളം. മീശമാധവനിലും ഞാൻ ലാലിനോടൊപ്പമുണ്ടായിരുന്നു. പലപ്പോഴും ഞാനും ലാലുമാണ് ചെന്നൈയിൽ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് വരുന്നത്. അപ്പോൾ പട്ടാളത്തിൽ ഒരു കഥാപാത്രമുണ്ടെന്നും പട്ടാളക്കാരുടെ യൂണിഫോമടക്കം ബാക്കിയുളള കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്നും ലാൽ എന്നോട് പറഞ്ഞു.
സിനിമയിൽ ഞാനും ഇന്ദ്രജിത്തും മറ്റുളള പട്ടാളക്കാരും കാട്ടിലൂടെ പോകുന്ന ഒരു സീനുണ്ട്. ഇന്ദ്രജിത്ത് ആ ഗ്രാമത്തിൽ കയറി വയലൻസുണ്ടാക്കുന്നതിന്റെ കാരണം തന്നെ തീവ്രവാദികൾ എന്നെ കൊല്ലുന്നത് കൊണ്ടാണ്. ഞങ്ങളുടെ കഥാപാത്രങ്ങൾ സിനിയിൽ നല്ല സൗഹൃദത്തിലാണ്. ഞാൻ കാട്ടിലൂടെ നടന്നുപോകുമ്പോൾ തീവ്രവാദികൾ കാലിൽ കയർ കുരുക്കുകയും തലകീഴായി നിർത്തി കഴുത്ത് മുറിക്കുകയും ചെയ്യുന്നതാണ് സീൻ. ഇത് ചെയ്യുമ്പോൾ മമ്മൂട്ടി ലൊക്കേഷനിലുണ്ട്. ആ സമയത്ത് ലാലിനോട് മമ്മൂക്ക ദേഷ്യപ്പെട്ടു.ആ സീൻ ഡ്യൂപ്പിനെ വച്ച് ചെയ്താൽ പോരെ. അപ്പോൾ ഞാൻ ചെയ്യുന്നതിന് മമ്മൂക്കക്കെന്തായെന്ന് ലാൽജോസ് ചോദിച്ചു. അവന്റെ നട്ടെല്ലിന് എന്തെങ്കിലും പറ്റിയാലോയെന്ന് മമ്മൂക്ക ലാലിനോട് ചോദിച്ചു. ശരിക്കും മെയ്യ്‌വഴക്കമില്ലാത്തവർ അത് ചെയ്താൽ പ്രശ്നമാകും. അപ്പോഴാണ് മമ്മൂക്കയുടെ ശ്രദ്ധയെക്കുറിച്ച് എനിക്ക് മനസിലായത്'-മേജർ രവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |