5000 കോടിക്ക് അനുമതിയെന്ന് കേന്ദ്രം
10000 കോടി വേണമെന്ന് കേരളം
ന്യൂഡൽഹി: കേരളത്തിന്റെ ധനപ്രതിസന്ധിയിൽ കേന്ദ്രവുമായി സമവായമുണ്ടാക്കാനുള്ള ശ്രമം പാളിയതോടെ 21ന് വിശദമായി വാദം കേട്ട് ഇടക്കാല ഉത്തരവിടാൻ സുപ്രീംകോടതി തീരുമാനിച്ചു. 5000 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രവും 10000 കോടിയെങ്കിലും വേണമെന്ന് കേരളവും ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണിത്.
സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് ആരോപിച്ച് ഒരു സംസ്ഥാനം ആദ്യമായി കേന്ദ്രസർക്കാരിനെതിരെ നൽകിയ ഹർജിയാണിത്. ഇടക്കാല വിധി എന്തായാലും അതിന് ദേശീയപ്രാധാന്യം കൈവരും.
19,370 കോടി കൂടി കടമെടുക്കാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഉദാരസമീപനം സ്വീകരിക്കണമെന്ന് ചൊവ്വാഴ്ച ജസ്റ്റിസുമാരായ സൂര്യകാന്തും, കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
കർശന ഉപാധികളോടെ ഒറ്റത്തവണത്തേക്ക് മാത്രം 5000 കോടിയുടെ അധികവായ്പ അനുവദിക്കാമെന്നും അത് കോടതിയുടെ അഭിപ്രായം മാനിച്ചാണെന്നും ഇന്നലെ കേന്ദ്രം അറിയിച്ചു.
അടുത്ത സാമ്പത്തിക വർഷം തുടക്കത്തിൽത്തന്നെ ഈ തുക കുറയ്ക്കുമെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കട്ടരാമൻ വ്യക്തമാക്കി. ഈ ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തികവർഷത്തിലെ ആദ്യ ഒൻപതു മാസത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധി 21,664 കോടിയാണ്.
5000 കോടി നിരസിച്ചു,
അവകാശപ്പെട്ടത് വേണം
5000 കോടി ആദ്യം കടമെടുക്കൂ എന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വഴങ്ങിയില്ല. ധനകമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിന് അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. എങ്ങനെയെന്ന് വിശദമായി വാദം പറയാം. ഇളവ് നൽകുകയാണെന്ന പ്രതീതി സൃഷ്ടിച്ചും കർശന ഉപാധികൾ കൊണ്ടുവന്നും സംസ്ഥാനത്തിന്റെ ചെലവുകളെ നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. വാദം പറയാൻ തയ്യാറാണെന്ന് കേന്ദ്രവും അറിയിച്ചു.
പ്ളാൻ ബിയിലും കയറിപ്പിടിച്ചു
1.ധനപ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് പ്ലാൻ ബി ഉണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ ബഡ്ജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത് ഇന്നലെ അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. പക്ഷേ,കേരളം പ്രതികരിച്ചില്ല. ഇപ്പോൾ വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങുന്നതിന് അതൊരു ഉപാധിയാക്കുകയും ചെയ്തു. അടുത്ത സാമ്പത്തികവർഷത്തിലെ അവസാന പാദത്തിലെ വായ്പയെടുക്കൽ അനുവദിക്കുന്നതിന് മുൻപ്, കേരളം പറഞ്ഞ പ്ലാൻ ബി നടപ്പാക്കണം. വിശദവാദത്തിലും ഇതൊരു ഉപാധിയായി വന്നേക്കും.
2. അടുത്ത സാമ്പത്തികവർഷം, അടിയന്തര സാഹചര്യം നേരിടാനുള്ള അഡ്ഹോക് വായ്പയെടുക്കൽ അനുവദിക്കില്ല
സംസ്ഥാന സർക്കാർ കൈമാറുന്ന രേഖകൾ പരിശോധിച്ചു മാത്രമെ കടമെടുക്കൽ അനുമതി നൽകുകയുള്ളു തുടങ്ങിയവയാണ് മറ്റു ഉപാധികൾ.
തരാമെന്നേറ്റ 13609കോടിയിൽ
കിട്ടിയത് 5000 മാത്രം
# ബാക്കിക്ക് ഉറപ്പില്ലാത്ത മറുപടി
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം:സംസ്ഥാനത്തിന് 13609 കോടി നൽകാമെന്ന് നേരത്തെ സുപ്രീംകോടതിയിൽ സമ്മതിച്ചകേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചത് 5000കോടി മാത്രം. അത് ചൊവ്വാഴ്ച എടുത്തു.ബാക്കി തുകയിൽ 4688കോടിരൂപ വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിനുള്ളതാണ്. അതിനുള്ള അപേക്ഷ ഉൗർജ്ജമന്ത്രാലയത്തിലേക്ക് അയച്ചിട്ടുണ്ടെന്നും വ്യവസ്ഥകൾ സംസ്ഥാനം പൂർത്തിയാക്കിയെന്ന് ഉറപ്പ് കിട്ടുന്ന മുറയ്ക്ക് അതിനുള്ള അനുമതി നൽകാമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.വ്യവസ്ഥകൾ കേരളം പൂർത്തിയാക്കിയിട്ടില്ലെന്നതാണ് വാസ്തവം.
ശേഷിച്ച 3921കോടിരൂപയുടെ വായ്പയ്ക്കുള്ള അനുമതി പരിശോധിച്ചശേഷം നൽകാമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സാധാരണഗതിയിൽ അപേക്ഷ നൽകിയാൽ രണ്ടു ദിവസത്തിനകം അനുമതി നൽകുന്നതാണ് പതിവ്. ഇതോടെ ബാക്കി തുകയായ 8609 കോടി 19ന് കടമെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.
ജീവനക്കാരുടെ ശമ്പളം പൂർണ്ണമായി കൊടുത്തുവെങ്കിലും 50000രൂപയ്ക്ക് മേൽ തുക പിൻവലിക്കാനുള്ള നിയന്ത്രണം പിൻവലിച്ചിട്ടില്ല.22000 കോടിയുടെ ചെലവാണ് ഈ മാസം പൂർത്തിയാക്കാനുള്ളത്. അതിൽ ശമ്പളവും പെൻഷനും മാത്രമാണ് നൽകയിട്ടുള്ളത്. പ്രതിമാസം വരവും ചെലവും തമ്മിലുള്ള അന്തരം ക്രമീകരിക്കാൻ തന്നെ 2000കോടിയോളം വായ്പയെടുക്കേണ്ട സ്ഥിതിയിലാണ് കേരളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |